the news in the upstairs books and stories free download online pdf in Malayalam

മച്ചിൻപുറത്തെ വിശേഷങ്ങൾ

മച്ചിൻപുറത്തെ വിശേഷങ്ങൾ

മച്ചിനു മുകളിൽ കയറിയാൽ രസമാണ് . അയാൾ അവിടെ കുന്തിച്ചിരുന്നു അടുക്കളക്കുമുകളിൽ മച്ചിന്റെഅഴികൾക്കിടയിലൂടെ പടർന്ന കരിംപുകയിൽ കണ്ണുകൾ ഉഴറി . മഴക്കറ വിലപിച്ച ചില്ലോടിനു താഴെ, കറുത്തപ്പട്ടികയിൽ വലക്കെട്ടിയ തടിയൻ ചിലന്തി വെളിച്ചത്തിന്റെ പരിമിതമായ ധാരയിൽ അയാൾക്കായികണ്ണുമിഴിച്ചു . മൂലക്കു കൂട്ടിയിട്ട ചുക്കിലിമൂടിയ കാലിക്കുപ്പികൾക്കും തുരുമ്പുകഷ്ണങ്ങൾക്കുമിടയിലൂടെഅനേകം പല്ലികൾ സത്യം പരതി ചിലച്ചു . വാട്ടുക്കപ്പയുടെ കൂമ്പാരത്തിനു മീതെ ഒരു എലികുടുംബം ഓടിമദിച്ചുനൃത്തമാടി നിറയുകയാണ് . കിഴക്കേമൂലയിലെ ഇരുളിൽ അപകടം പതുങ്ങിയിരിക്കുന്നു . മീശ വിറപ്പിച്ചുകണ്ണുകൾ തുറുപ്പിച്ചു കാലുകൾ ആയം പിടിച്ചു പാണ്ടൻപൂച്ച !.

അമ്മയുടെ മരണത്തിനു ശേഷം ഏകാന്തത നീറുമ്പോൾ പലപ്പോഴും മച്ചിനുമുകളിൽ കയറാറുണ്ട് .

" ലോലഹൃദയനായ നീ ഈ കാലഘട്ടത്തിൽ എങ്ങിനെ ജീവിക്കുമെന്ന് വേവലാതിപ്പെടാറുണ്ട് മകനേ . "

ജീവിച്ചിരുന്നപ്പോൾ അമ്മ പറയാറുണ്ടായിരുന്നു .

ചിലപ്പോൾ അമ്മ കല്യാണത്തിന്റെ കാര്യം എടുത്തിടും .

അപ്പോൾ , നെഞ്ചിലൊരു ഇടിവാൾ മിന്നുകയായി .

പിന്നെ ആരും അറിയാതെ മച്ചിനു മീതെ അഭയം പരതും .


പുറത്തിറങ്ങാതിരിക്കാൻ ആവില്ലല്ലോ . അങ്ങിനെ ഒരിക്കൽ പടി കടന്നു നടന്നു .

മനക്കോട്ടകളിൽ അലൗവികമായ പ്രണയം വിതറിയ പെൺകുട്ടി ഇടവഴിയിൽ നിന്നു

പെരുവഴിയിയിലേക്കു പകരുന്നത് വിറയാർന്ന ശരീരത്തോടെ നോക്കിനിന്നു . അവൾ ഒന്നു നോക്കി . അവൻനെഞ്ചിടിപ്പോടെ വിടർന്നു . പക്ഷേ , ഒരു പുച്ഛച്ചിരിയോടെ നീണ്ട മുടി മുന്നിലേക്ക്‌ പകർത്തി അവൾ മാഞ്ഞു .

പൊട്ടിച്ചിരിക്കേട്ടാണ് തിരിഞ്ഞുനോക്കിയത് .

മിനിയാച്ചേട്ടൻ . സൊസൈറ്റിയിൽ പാലു കൊടുക്കാൻ പോയതാവും . ചിലക്കുന്ന പാൽപാത്രത്തോടെ വിളിച്ചുപറഞ്ഞു .

" കൊളുന്തൻ പപ്പന്റെ കെട്ടിയോളാണെടാ അവൾ .

പൊട്ടൻ പപ്പനെ പറ്റിക്കുന്നവൾ . ഇന്നലെയവൾ ഒരുത്തന്റെക്കൂടെ മുന്തിയ കാറിൽ പോകുന്നതു കണ്ടു ."

"നീയിങ്ങു വന്നേ , പറയട്ടെ , നാരായന്റെ കടയിൽനിന്ന് ഒരു കെട്ടു കാലിപുകയില വാങ്ങി വാ" . തലയിലേയുംനെഞ്ചിലേയും നരച്ച കുറ്റിരോമങ്ങളിൽ തടവി മിനിയാച്ചേട്ടൻ പറഞ്ഞു .

" വേഗം പോണം . ഹർത്താൽ വരുന്നു . എവിടേയോ ആരെയോ വെട്ടികൊന്നുപ്പോലും. "

കാരണവർ മുമ്പേ വാങ്ങിയതിന്റെ കാശു കൊടുക്കാനുണ്ടാവും . അയാളുടെ ഒരു സൂത്രം !.

പീടികമുക്കിലേക്കു നടക്കുന്നതിനിടെ മനസ്സു കുതറി ദൂരേക്കു പാഞ്ഞു . അപ്പുവിന്റെ മുറ്റത്തെത്തി അതുനിന്നു . അപ്പുവപ്പോൾ ജമന്തിപ്പൂക്കൾക്കിടയിലൂടെ പറന്ന വെള്ള ചിത്രശലഭത്തെ നോക്കി കച്ചിത്തുറുവിനുചുവട്ടിൽ നിൽക്കുകയായിരുന്നു .

" പൂവേ , പൂവേ , പൂമ്പാറ്റ വന്നത് കണ്ടോ നീയ് ? "

അവന്റെ ചോദ്യത്തിൽ ദേഹം പുതച്ചിരുന്ന പുളിമരത്തിന്റെ തണൽ കുതറുകയും പതറുകയും ചെയ്‍തു .

പൊടുന്നനവെ ഇടവഴിയിൽ അച്ഛന്റെ മുഖം കണ്ടു .

ആവേശത്തോടെ നീട്ടിവിളിച്ചുകൊണ്ടു അച്ഛന്റെ അടുത്തേക്കു അവൻ ഓടി . വൈകിട്ടു പണി കഴിഞ്ഞുവരുമ്പോൾ വിഷു പടക്കം വാങ്ങുമെന്നു അച്ഛൻ ഉറപ്പു തന്നിരുന്നു .

വാങ്ങിയിട്ടുണ്ടാവുമോ ?

അച്ഛൻ അവനെ നോക്കി പുഞ്ചിരിച്ചു .

കൂടിനുള്ളിലെ പൊതി വെട്ടുകല്ലുപൊടി പുരണ്ട കൈയിൽ ഉയർത്തി വീശി കാണിച്ചു .

പൊടുന്നനവെ ഇടവഴിയിലൂടെ ഒരു ബൈക്ക് തട്ടിയും മുട്ടിയും വേഗത്തിൽ കടന്നുവന്നു . ബൈക്കിൽ എത്തിയവർഅച്ഛനെ തട്ടിവീഴ്ത്തി . അവരും ഇടവഴിയിലെ പൊന്തയിൽ നിന്നു ചാടി വന്നവരും കൂടി അച്ഛനെ വെട്ടിനുറുക്കി . പടക്കപ്പൊതി ചോരയിൽ കുതിർന്നു ചിതറി . വിഹ്വലമായ മിഴികൾക്കു മുൻപിൽ അച്ഛന്റെ നിലവിളി പിടഞ്ഞുതീർന്നു . കൊടുവാളു പിളർന്ന മുറിവായയിൽ മണ്ണു കോരിയിട്ടു മൊട്ടത്തലയൻ കാർക്കിച്ചു തുപ്പി .

" ഞങ്ങളുടെ പാർട്ടിക്കാർക്കെതിരെ നീ സാക്ഷി പറയുമോടാ നാറി "

അയാൾ അലറി .

അച്ഛന്റെ അവസാന പിടച്ചിലുകൾ മണ്ണിലടിഞ്ഞു പ്രപഞ്ചത്തിൽ പകർന്നു . അപ്പുവിന്റെ നിലയ്ക്കാത്തതേങ്ങൽ മാഞ്ചുവട്ടിലെ ചിരട്ടയിലെ മണ്ണപ്പത്തിൽ കലർന്നു . അപ്പോൾ ചില്ലയിൽ വെറുതെ കൊക്കുരസിയബലികാക്ക അപ്പുവിനെ കൊത്തിവലിച്ചു അയാളിലേക്കു ഒഴുക്കുകയായിരുന്നു . വേദനയോടെ അയാൾ മച്ചിന്റെപഴയ കോണിപ്പടിയേറി .

കഴുകോലുകൾക്കിടയിൽ എല്ലാമറിയുന്ന തടിയൻ ചിലന്തി തപസ്സിരിക്കുന്നു . അപ്പുവിന്റെ അച്ഛനൊപ്പംകല്ലുപണിക്കുണ്ടായിരുന്ന കണാരനെ പാർട്ടിക്കാർ ബാംബെറിഞ്ഞു കൊന്നു . ആ കൊലപാതകത്തിന്റെ ഏകസാക്ഷിയായിരുന്നു അപ്പുവിന്റെ അച്ഛൻ . സാക്ഷിക്കൂട്ടിൽ കയറിയാൽ തട്ടിക്കളയുമെന്നു പാർട്ടിക്കാർഭീഷണിപ്പെടുത്തിയിരുന്നു .


" തട്ടി അല്ലേ "

ഫോണിൽ വിവരം അറിഞ്ഞപ്പോൾ നേതാവിന്റെ മുഖത്തു ചിരി പടർന്നു .

ഫോൺ വീണ്ടും ബെല്ലടിക്കുന്നു . കണാരന്റെ പാർട്ടി നേതാവാണ് . ഒന്നു ശങ്കിച്ചു .

" ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനാണ് അമേരിക്കയ്ക്കു പോണതു , അല്ലേ ?. എന്റെ എല്ലാവിധ ആശംസകളും . പിന്നെ ഞങ്ങളുടെ ഹർത്താൽ ആണ് , അറിയാമല്ലോ . എയർപോർട്ട് വാഹനം തടയില്ല . എങ്കിലും പോലീസ്എസ്കോർ

ട്ട് പറഞ്ഞോളൂ സഖാവേ "

നന്ദി പറഞ്ഞു ഫോൺ കട്ടാക്കി .

അങ്ങിനെ ചത്തവന്റെ നേതാവും കൊന്നവന്റെ നേതാവും ഒന്നായി .

അല്ലെങ്കിലും അവർ ഒന്നായി കോടികൾ വെട്ടിക്കുന്നു . ഉയർന്ന ഉദ്യോഗങ്ങൾ സ്വന്തക്കാർക്കായികരുതിവെക്കുന്നു . മക്കളെ കോടികൾക്കു മീതെ അവരോധിക്കുന്നു . അവർക്കായി അനുയായികൾപോരുകോഴികളെ പോലെ പരസ്‌പരം കൊത്തുകൂടി പിടയുന്നു .

അങ്ങിനെ നമ്മുടെ ജനാധിപത്യവും സോഷ്യലിസവും തഴച്ചു വളരുന്നു .


അയാൾ കയറിവന്നപ്പോൾ ചിലന്തി ഒന്നനങ്ങി തുറിച്ചു നോക്കി .

" കുട്ടിയെ അവിടെയെവിടയെങ്ങാനും കിടത്തിക്കോളൂ . അവനാകെ കരഞ്ഞു വാടി തളർന്നിരിക്കുന്നു . "

ഏതു കുട്ടി ?. അമ്പരപ്പു മറയ്ക്കുവാനായില്ല .

"അപ്പുവിന്റെ ചിരട്ടയിൽ തലച്ചോർ ചിതറി നിറയുന്നതും ചോര തിളക്കുന്നതും ഞാൻ അറിയുന്നു . അവനെകിടത്തൂ . ഇനി അവനുറങ്ങട്ടെ "

ചിലന്തി വീണ്ടും പറഞ്ഞു .

അപ്പുവെന്റെ തോളിലോ ? എങ്ങിനെയായി ?

അപ്പോൾ പല്ലി ചിലച്ചു .

"അങ്ങിനെയാണല്ലോ . എല്ലാ വേദനയും നിന്റെ തോളിൽതന്നെ . "

പൊടുന്നനവെ ചിലമ്പിച്ച പൊട്ടിച്ചിരികൾ കേട്ടു മുഖം തിരിച്ചു . ചിതലുകൾ !. മച്ചിന്റെ ചെതുക്കിച്ച പലകയിലൂടെഅവറ്റകൾ അടിവെച്ചു അടിവെച്ചു വരുന്നു .

" ഇനി ഇതു നീ കാണുക ."

ഒന്നാം ചിതൽ മച്ചിന്റെ ഇരുളിൽ ഒരു വീഡിയോ തുറന്നു .

വിജനമായ ഒരു കടൽത്തീരം . കറുപ്പു മെല്ലെ പടരുന്ന തീരത്തുക്കൂടി നേർത്ത കാറ്റ് ഗതി കിട്ടാത്ത പ്രേതത്തെപോലെ അലഞ്ഞുത്തിരിഞ്ഞു . കൊച്ചു കൊച്ചു തിരകൾ ശബ്‌ദം ഉണ്ടാക്കാതെ വെള്ളമണൽ നക്കുകയാണ് . അവിടെ അവർ അമ്പതോളം പേരെ മണലിൽ മുട്ടുകുത്തിച്ചു . പുറകോട്ടു കൂച്ചി കെട്ടിയ കൈകളും മൂടിക്കെട്ടിയമുഖവുമായി മതഭ്രാന്തരുടെ തോക്കിനു മുൻപിൽ അവർ വിറപൂണ്ടു . ജീവിതത്തിലെ സ്വപ്നങ്ങളും പ്രതീഷകളുംകൂമ്പടിഞ്ഞതും കഴുത്തിൽ മുട്ടിയ തണുത്ത തോക്കിൻകുഴൽ ഭയമായി പടർന്നതും മുഖമറക്കകത്ത് തളച്ചിരുന്നു .

അവരുടെ വിശ്വാസം മതഭ്രാന്തന്മാരിൽ നിന്നും വേറിട്ടതായിരുന്നു എന്നതു മാത്രമായിരിക്കാം കുറ്റം .

നിരപരാധികളുടെ ചോരക്കായി തിര വീണ്ടും നുരയിട്ടു . കാലത്തിന്റെ അഗാധതയിൽ നിലവിളികൾ നിറഞ്ഞു .

ഒന്നാം ചിതൽ പറഞ്ഞുനിറുത്തി തിരിഞ്ഞു നോക്കി . കടന്നുവന്ന വഴികൾ അടർന്നുമാറിയിരിക്കുന്നു .

' ഈ ക്രൂരതകൾക്കു അറുതിയില്ലേ ?'

അതു ദീർഘമായി നിശ്വസിച്ചു .

നിശ്വാസ തുടർച്ചയെന്നോളം രണ്ടാം ചിതൽ ഏങ്ങലടിച്ചു .

ഇരുട്ടുമുറിയുടെ മുറിവുകളിലൂടെ ചിതറിവീണ വെളിച്ചത്തിൽ ഭയത്തോടെ തേങ്ങിക്കരഞ്ഞ പെൺകുട്ടിയെ അതുചിതറിവീഴിച്ചു . അവൾ മുലകളിലെ മുറിവുകളിൽ വിങ്ങി ചോര കട്ടപ്പിടിച്ച യോനിയിലെ നോവുകളിൽനീറുകയായിരുന്നു .

കൊന്നും പോരാടിയും എത്തുന്ന

' തീവ്രവാദി 'കളുടെ മാനസികോല്ലാസത്തിനുള്ള ഉപകരണമായിരുന്നല്ലോ അവൾ . അവരുടെ ലൈംഗികവൈകൃതങ്ങൾക്കും ആവേശത്തിനും വിധേയയാകുവാൻ വിധിയ്ക്കപ്പെട്ടവൾ . രതി നിർവൃതി ഭീകരമായപീഡനങ്ങളിലേക്കു പകർന്നിരിക്കുവെന്നു ഇരുട്ടുമുറിയിൽ അടക്കപ്പെട്ടപ്പോൾ മുതൽ മനസ്സിലാക്കി .

കിളിവാതിലിലൂടെ ചൂടു മണൽ കാറ്റ് വീശിയടിച്ചു . സിറിയയിലെ ഏതോ മരുഭൂമിയാണന്നു അവൾമനസ്സിലാക്കിയിരുന്നു .

കുബൂസ് തന്ന വക്കു ചളുങ്ങിയ അലൂമിനിയം പത്രത്തിൽ ഏതോ കറപ്പും ചുവപ്പും കലർന്ന ഉറുമ്പുകൾനിറഞ്ഞിരിക്കുന്നു . കിളിവാതിലിൽ ചാരനിറമുള്ള ഒരു ചിത്രശലഭം വന്നിരുന്നു . അതിന്റെ ചിറകുകളിൽ ക്രൂരതതളം കെട്ടിയതുപോലെ . മരുഭൂമിയിലെ പറവകൾ എല്ലാം ഇങ്ങിനെയായിരിക്കുമോ ?!. കുറച്ചുമുമ്പ്‌ കടന്നുവന്നചോര തെറിച്ച കുപ്പായമിട്ടയാളിലും അതു നിറഞ്ഞിരുന്നു . അയാൾ വന്നയുടൻ അവളുടെ ഉടുപ്പു വലിച്ചൂരിതുടകളിലും നിതംബത്തിലും നാഭിത്തടത്തിലും മുലകളിലും ആഞ്ഞടിച്ചു പൊട്ടിച്ചിരിച്ചു . പൊട്ടിച്ചിരിയോടെഅയാൾ കാലുകൾ വലിച്ചകത്തിയപ്പോൾ വേദനകൊണ്ടു അലറിപ്പോയി .

തളർച്ചയോടെ , വേദനയോടെ തറയിൽ ചുരുണ്ടുകൂടി കിടക്കുമ്പോൾ ദൂരെ ദൂരെ പണ്ടത്തെ നിർവൃതിനിറഞ്ഞ വീട് അവ്യക്തമായി തെളിയുന്നു . പടിപ്പുരയുടെ നടക്കല്ലിറങ്ങിയാൽ പമ്പയാറിന്റെ മണൽ തീരമാണ് . വൈകുന്നേരങ്ങളിൽ കുളിർക്കാറ്റും ഭഗവതി ക്ഷേത്രത്തിലെ പാട്ടും അലയടിക്കുന്ന ഓളങ്ങളെ മുറിച്ചുകെട്ടുവള്ളങ്ങൾ ഒഴുകുന്നു . അതു നോക്കിയിരുന്നു അരുമയോടെ മൊബൈൽ തലോടും . അവൻ വിളിക്കും , വിളിക്കാതിരിക്കില്ല ;

അന്ന് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലം . ഒരു ദിവസം കോളേജ് വിട്ട സമയം , സൈലൻസർഇല്ലാത്ത ബൈക്കിൽ അവൻ ഇരപ്പിച്ചു വന്നു .

അരികിൽ എത്തി പെട്ടെന്നു നിർത്തി വിടർന്നു ചിരിച്ചു . തലവെട്ടിച്ചു നടന്നു . അവന്റെ ഒരു ചെത്തു ബൈക്കുംഹെയർ സ്റ്റൈലും വാചകങ്ങൾ ഛർദ്ദിച്ച ബനിയനും . വെറുപ്പാണു തോന്നിയത് .

പിന്നീടു പലപ്പോഴും അവൻ തന്നെ തേടിയെത്തി .

കാണാതിരിക്കാൻ ആവില്ല പോലും . ദിവസങ്ങൾ കഴിഞ്ഞപ്പോൾ അറിയാതെ അവനെ കാത്തിരിക്കുവാൻതുടങ്ങി . പിരിയുവാൻ ആവാത്ത വിധം അടുത്തത് എങ്ങിനെയെന്ന് ഇപ്പോൾ അമ്പരക്കാറുണ്ട് . എതിർപ്പുകൾഉയർന്നപ്പോൾ അവന്റെ സുഹൃത്തുക്കൾ കാറിൽ നെടുമ്പാശ്ശേരി എത്തിച്ചു . പുതിയ പ്രതീഷകളുമായി അവന്റെഒപ്പം പറന്നു . എത്തിയത്‌ ഇവിടെ !.

രണ്ടാം ചിതൽ മനുഷ്യർ മനുഷ്യർക്കെതിരെ തീർത്ത ദുർവിധി രാകികൊണ്ടേയിരുന്നു .

അപ്പോൾ വേറൊരു ചിതൽ കണ്ണുകൾ തുറുപ്പിച്ചു പതറിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു .

" ബയണറ്റിൽ തുങ്ങിപ്പിടയുന്ന കുട്ടിയെ കാണുന്നില്ലേ ? . റോസാപൂക്കളെ നോക്കി അവൻ ചിരിച്ചുവത്രെ ! . അതുകൊണ്ടു പട്ടാളക്കാരൻ അവനെ തോക്കിന്റെ ബയണറ്റിൽ കോർത്തു. ഉത്തരകൊറിയയിൽ കമ്മ്യൂണിസ്റ്റ്രാജാവിന്റെ ചരമദിനത്തിൽ ചിരിക്കാൻ പാടില്ലത്രേ"


അപ്പോൾ നിര തെറ്റി വന്ന ഒരു ചിതൽ വിതുമ്പികൊണ്ടു ചൂണ്ടികാണിച്ചതു

ക്രൂരമായി ചിരിച്ചുകൊണ്ടു ഓടുന്ന ഇസ്രായേലി ഭടനു മുൻപിലൂടെ ഭയന്നുവിറച്ചു അലറിക്കൊണ്ട് ഓടുന്നപാലസ്ത്തീൻ കുരുന്നിനെയാണ് .

" മനുഷ്യൻ , എത്ര നികൃഷ്ടമാണ് ആ പദം "

ഒരു പല്ലി നിവർന്നുകൊണ്ടു ചിലച്ചു .

പാറ്റകൾ അസഹ്യത അറിഞ്ഞു മുഖം തിരിച്ചു .

മണിയൻ ഈച്ചയും ചൊറിയൻ എലിയും തീട്ട പുഴുവും മച്ചിന്റെ പൊത്തുകളിൽ ഒളിച്ചു .


അപ്പോൾ അട്ടപ്പാടിയിലെ കാട്ടിൽനിന്നു വരണ്ട ഭൂമിയുടെ ജീർണ്ണതയിലേക്കു മാധുവിന്റെ ആത്മാവ്പകരുകയായിരുന്നു . അതു മരണത്തിലേക്കു തിരിഞ്ഞു നോക്കി .

അന്ന് വിശപ്പ് കത്തികാളുകയായിരുന്നു . എന്തെങ്കിലും ഇലയോ കിഴങ്ങോ കിട്ടുവാൻ കാടു മുഴുവൻഅലഞ്ഞു . ഒന്നുമില്ല . വിശപ്പ് വയറിൽ കത്തി തലച്ചോറിലേക്കു പകർന്നു . പെട്ടെന്നാണ് അബ്ദുവിന്റെ കടയിൽഅരിയിരിക്കുന്നതു ഓർമ്മ വന്നത്‌ . കാട്ടിലെത്തി അരി വേവിച്ചു രണ്ടു വാ ഉണ്ടതേയുള്ളു . അപ്പോഴേക്കുംഅവരെത്തി പിടികൂടി തെരുവിലേക്കു വലിച്ചിഴച്ചു . നാടു പരിപാലിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും കൂടി വിചാരണ തുടങ്ങി .

" നീ കക്കുമല്ലേടാ "

പിന്നെ അടിയും കല്ലിനിടിയും തൊഴിയും തുടങ്ങി .

കുഴഞ്ഞു വീണതോർമ്മയുണ്ട് .

പുരോഗമന ഭരണകൂടം മാധുവിന്റെ കേസ് കോടതിയിൽ എത്താതെ നാലു വർഷം സംരക്ഷിച്ചു . അങ്ങിനെകൊലയാളികൾക്ക് സാക്ഷികൾക്കു ലക്ഷങ്ങൾ നൽകുവാനും കേസു നടത്തുന്നവരെ ഭീഷണിപ്പെടുത്തിഅടിച്ചൊതുക്കുവാനും അവസരം നൽകി .

അങ്ങകലെ മെഡിറ്റേറിയൻ തീരത്തു വെസൂവിയസ് ഉള്ളകം ചുട്ടുപഴുത്തു തീയും ഗന്ധകവും തുപ്പി . ബുർമുഡ ഉൾക്കടലിന്റെ ആഴങ്ങളിൽ പുതിയ സുനാമിയുടെ കുരുക്കൾ പൊട്ടി . മഹാമാരിയുടെ വിത്തുകൾകൊലക്കൊതിയോടെ പുതിയ വകഭേദത്തിലേക്കു പരിണമിച്ചു .

മച്ചകം ഇപ്പോൾ കനത്ത നിശബ്ദയിൽ നിറഞ്ഞു . പല്ലികളും പാറ്റകളും എലികളും പൂച്ചയുംനിശാശലഭങ്ങളും എട്ടുകാലികളും ചേരപാമ്പുകളും ചിതലുകളും അനിവാര്യതയിലേക്കു കണ്ണുകൾ തുറന്നു . അപ്പോൾ ഹിമവാൻ വിറകൊള്ളുകയായിരുന്നു . വിറച്ചു വിറച്ചു പൊട്ടി പിളർന്നു ലാവണ്യ മൂർത്തിയായി കന്യകഉദിക്കുകയായി . കണ്ണുകളിൽ കനലുകൾ വിതറി, നാവിൽ പ്രതികാരത്തിന്റെ തീ തുപ്പി , കാൽച്ചിലമ്പുകൾ ചോരചിതറിച്ചു ജാനകി സംഹാരനൃത്തമാടുകയായി .