Procrastination - 2 books and stories free download online pdf in Malayalam

നിധാനം - 2

✍ വിച്ചു

© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...
___________________________________________


രാത്രിയിലെ നിശബ്ദയാമം.. നഗരത്തിനു ഒരുപാട് ദൂരെ കോളനിക്കുപിറകിലുള്ള മൈതാനത്തിൽ മൂടൽമഞ്ഞ് പരന്നിരുന്നു. അങ്ങിങ്ങായി നേർത്ത മഞ്ഞു വീഴുന്നത് കാണാം. നനഞ്ഞ പുൽപ്പരപ്പിലൂടെ ഇന്ദ്രൻ നടന്നു.. തനിച്ച്!!
മുമ്പിൽ ഇരുട്ടും മൂടൽമഞ്ഞും കൂടിക്കുഴഞ്ഞ് അനേകം നനുത്ത മറകൾ ഉയർന്നിരിക്കുന്ന പോലെ. മൈതാനത്തിൽ ആരുമുണ്ടായിരുന്നില്ല.
ആൾപ്പെരുമാറ്റമില്ലാത്ത മൈതാനത്തിലൂടെ നടക്കുമ്പോൾ അവന്റെയുള്ളിലെ പരിഭ്രമം കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്.
മൈതാനം മുറിച്ചുകടന്നു കമ്പിവേലി കെട്ടിത്തിരിച്ച മുന്തിരിതോട്ടങ്ങളുടെ നടുവിലുള്ള നനഞ്ഞ ചെറിയ വരമ്പിലൂടെ വേഗത്തിൽ മുൻപോട്ട് നടന്നുകൊണ്ടിരുന്നു. കുറെ നടന്നപ്പോൾ പെട്ടെന്നൊരു നടുക്കത്തോടെ തിരിഞ്ഞുനോക്കി.. ആരുംമില്ല.... നെറ്റിയിലെ വിയർപ്പ് തുടച്ച് അവൻ വീണ്ടും തിരിഞ്ഞു നടന്നു.

മൈതാനത്തിനപ്പുറം കുന്നിനു താഴെ നഗരത്തിലേക്കുള്ള റോഡിലെ ഓരം ചേർന്ന് ആ വയസ്സനായ ടാക്സിക്കാരൻ തന്നെയും നീഹാരികയെയും കാത്ത് അക്ഷമനായി, ഭയ വെപ്രാളത്തോടെ ഇരിപ്പുണ്ടാകുമെന്ന് ഇന്ദ്രൻ ഓർത്തു.

തോട്ടം കഴിഞ്ഞുള്ള ചെറിയ കുന്നുകയറി രണ്ടു വളവു കഴിഞ്ഞ് കാണുന്ന വലിയ കൊട്ടാരം പോലുള്ള വീടാണ് നീഹാരികയുടേത്.. ഉയരം കൂടിയ മതിൽ എടുത്തു ചാടി, നിശബ്ദമായ കാൽവെയ്പ്പോടെ ഇന്ദ്രൻ പോയത് വീടിനു വലതു ഭാഗത്തെ നീഹാരികയുടെ മുറിയ്ക്കടുത്തേയ്ക്കാണ്..

ചില്ലുകൊണ്ടുണ്ടാക്കിയ ജനൽപ്പാളിയിൽ അവൻ ഒന്നിലേറെ തവണ മുട്ടി.. ജനൽ തുറക്കാതെ കർട്ടൻ മാറ്റികൊണ്ട് നീഹാരിക പുറത്തേയ്ക്ക് നോക്കി. മുറിയ്ക്കകത്ത് റാന്തൽ കത്തിച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ പ്രകാശത്തിൽ നീഹാരികയുടെ ഭയത്തോടെ വിളറി വിയർത്ത മുഖം ഇന്ദ്രൻ കണ്ടു. അവൾ വീടിനു പിറകിലെ വാതിലിനടുത്തേയ്ക്ക് വരാൻ ആംഗ്യം കാട്ടി..

നീഹാരികയെയും കാത്ത് ചുറ്റും നോക്കി വിഭ്രാന്തിയോടെ നിൽക്കുന്ന ഇന്ദ്രൻ കണ്ടത് വാതിൽ തുറന്ന് വരുന്ന നീഹാരികയുടെ മുത്തശ്ശിയെയും നീഹാരികയെയുമാണ്.. മുത്തശ്ശിയുടെ ഇടതു കൈയിൽ റാന്തലുണ്ട്, അത് ഉയർത്തിപ്പിടിച്ചിരിക്കുന്നു. വലതു കൈ നീഹാരികയുടെ കൈത്തണ്ടയിൽ മുറുകിയിരിക്കുവാണ്.
മുത്തശ്ശി മുന്നിലേയ്ക്ക് വന്ന് പറഞ്ഞു.

"പേടിക്കേണ്ട ആരും ഉണർന്നിട്ടില്ല.. "

തുരുമ്പിച്ച വിജാഗിരികൾ ഇളകുന്നതുപോലെയായിരുന്നു അവരുടെ ശബ്ദം.. കഴുത്തിലെ ചുക്കിചുളിഞ്ഞ ചർമത്തെ വെല്ലുവിളിച്ചു കൊണ്ട് ഞെരമ്പുകൾ എഴുന്നു നിൽക്കുന്നത് അരണ്ട റാന്തൽ വെളിച്ചത്തിലും വ്യക്തമായി കാണാം.. ക്ലാവു പിടിച്ച കണ്ണാടചില്ലുകളിലൂടെ ഇന്ദ്രനെ സൂക്ഷിച്ച് ഒന്ന് നോക്കിയ ശേഷം പ്രത്യേകിച്ച് മുഖവുരയൊന്നുമില്ലാതെ പറഞ്ഞു...

"നീയ് എന്റെ കുട്ടിയെ നന്നായി നോക്കണം... അമ്മയുടെ ലാളനയൊന്നും കിട്ടീട്ടില്ല ഇതിന്,
ഈ നരകത്തിൽ നിന്ന് ഇവളെങ്കിലും രക്ഷപ്പെടട്ടെന്ന് കരുതിയ ഇതിനൊക്കെ ഞാൻ കൂട്ട് നിൽക്കുന്നത്....!!"

** ** ** **

"എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല.. നിങ്ങൾക്ക് പോകാം.. " സിദ്ധാർത്ഥിന്റെ ദൃഢമായ സ്വരം ആ വലിയ മുറിക്കുള്ളിൽ കഠോരം മുഴങ്ങി.

വേലക്കാരൻ തല കുനിച്ച് കുറ്റവാളിയെ പോലെ മുറിക്കുള്ളിൽ നിന്നും പുറത്തുപോയി.

ചങ്കിൽ കത്തി കുത്തിയിറക്കിയ പോലെ വേദന സിദ്ധാർത്ഥിന് അനുഭവപ്പെട്ടു.. സമാശ്വാസപ്പെടാൻ അവന് അൽപം സമയം വേണ്ടി വന്നു. കണ്ണടച്ച് അവൻ മുറിയിലെ പതുപ്പതുത്ത തന്റെ ബെഡിൽ കൂനിയിരുന്നു.

ഇന്ന് ആശുപത്രിയിൽ പോകണം... രണ്ട് ദിവസത്തിൽ കൂടുതൽ എന്നെ കാണാതിരുന്നാൽ സച്ചു പേടിക്കും.. വീട്ടിലേയ്ക്ക് എന്ന് പോകും എന്നവന്റെ ചോദ്യത്തിനുത്തരം കണ്ടുപിടിക്കാൻ രണ്ടു മാസത്തിലേറേയായിട്ടും എനിക്കായിട്ടില്ല.. അവന്റെ കൂടെ അവനൊപ്പം എപ്പോഴും നിൽക്കണമെന്നുണ്ട്.. പക്ഷെ അതിനു അനുവദിക്കാത്ത വിധം സാഹചര്യങ്ങൾ എന്നെ മാറ്റി തീർത്തു..!!!
പത്തു വയസായെങ്കിലും അവൻ തനിക്കെന്നും കൊച്ചു കുഞ്ഞാണ്.. അമ്മയില്ലാതെ വളർന്നതല്ലേ... ഞാൻ ഇനി എത്ര കാലം ജീവിച്ചിരിക്കുമെന്ന് അറിയില്ല. എന്റെ ജീവനറ്റ ശവശരീരം ചന്നംഭിന്നം കൊത്തിവലിക്കാൻ കഴുകന്മാര്‍ എനിക്കുമേൽ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ടുണ്ടായിരിക്കും...!!!
മരണം എന്നെ എപ്പോൾ വേണമെങ്കിലും തേടി വരാം..!!!
സച്ചുവിന്റെ നില ചെറിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ മരണത്തിൽ നിന്നും രക്ഷപ്പെടുമോയെന്ന് പറയാൻ കഴിയില്ല. കാരണം രോഗം അത്രയേറെ ഭയാനകമായൊന്നാണ്... പക്ഷെ എന്റെ കുഞ്ഞ്... അവനെ മരണത്തിന് വിട്ടു കൊടുക്കാൻ മാത്രം എനിക്ക് കഴിയില്ല.. ഞാൻ മരണപ്പെട്ടാലും..!!!

കൺകോണിലൂടെ ചുടുകണ്ണീർ ധാരയായി കവിൾ തടത്തിലേയ്ക്ക് ഒലിച്ചിറങ്ങി.
തന്റെ ജീവിതത്തിനു മുകളിൽ എന്നും ദുർവിധിയുടെ ഭീഷണമായ നിഴൽവിരിച്ചിട്ടിരിക്കുകയാണെന്ന ചിന്ത അവന്റെ ഹൃദയത്തിൽ തീക്കനൽ വിതറി..!!!

ഹാംഗറിൽ കൊളുത്തിയിട്ട കടുംനില കോട്ടെടുത്തിട്ട് സിദ്ധാർത്ഥ് വലിയ കണ്ണാടിയ്ക്ക് മുൻപിൽ പതിവു പോലെ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.

"കർമ്മത്തിന്‍റെ ഫലത്തിൽ നിന്നും ആർക്കും രക്ഷപ്പെടാൻ കഴിയില്ല...!!"

ഗോവണി ഇറങ്ങുമ്പോഴെല്ലാം സിദ്ധാർത്ഥ് കൗതുകത്തോടെ നോക്കാറുള്ളത് സ്വീകരണ മുറിയിലെ വലിയ ചുവരിൽ മുകളിൽ തൂക്കിയ മൂന്നാമത്തെ ചെറിയ ചിത്രത്തിലാണ്. കുഞ്ഞിക്കണ്ണുകളും രോമം കുറഞ്ഞ ശിരസ്സുമുള്ള തൊണ്ണകാട്ടിച്ചിരിക്കുന്ന ഒരു കുഞ്ഞിന്‍റെ ഫോട്ടോ.. അതവനാണ്... സച്ചു..

ഓരോ ഫോട്ടോയ്ക്ക് മുമ്പിലും കുറച്ച് നേരം ധ്യാനനിരതനായ പോലെ അവൻ നിന്നു.. ഓരോ ഫോട്ടോകളും ഓരോ കാലങ്ങളായിരുന്നു.. ഓരോ സന്തോഷങ്ങളായിരുന്നു.. ഓരോ ഓർമകളായിരുന്നു..!!

പെട്ടെന്ന് അവന്റെ കണ്ണുകൾ ഒരു ഫോട്ടോയിലുടക്കി.. അത് അവന്റെ ഭാര്യയും കൈകുഞ്ഞായിരിക്കുന്ന സച്ചുവിന്റെതുമായിരുന്നു...
നിമിഷങ്ങൾക്കകം അവനെ ഓർമകൾ വേദനിപ്പിച്ചു.

ഉയർന്നുവന്നൊരു തേങ്ങൽ ഉള്ളിലെതുക്കി സിദ്ധാർത്ഥ് കാറ് പോർച്ചിലെ കാറിനടുത്തേയ്ക്ക് നടന്നു.

പിൻസിറ്റിലേയ്ക്ക് സിദ്ധാർത്ഥ് കയറിയപ്പോൾ അവന്റെ കണ്ണുനിറഞ്ഞു വന്നത് ഡ്രൈവർ കണ്ണാടിയിലൂടെ ശ്രദ്ധിച്ചു.

ആ വലിയ വീട്ടിൽ നിന്നും സിദ്ധാർത്ഥുമായി കാർ വേഗത്തിൽ പാഞ്ഞുപോയി.

** ** ** **

പൊതുവെ ആളൊഴിഞ്ഞ് കിടക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്തേ പ്രദേശത്ത് പോല്ലീസ് ജീപ്പുകളും, പ്രസ്സും, മീഡിയ പ്രവർത്തകരും, ജനക്കൂട്ടവും കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.

പോല്ലീസ് വാഹനത്തിൽ വന്നിറങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കടുത്തേയ്ക്ക് മീഡിയ പ്രവർത്തകർ മൈക്കും ക്യാമറയും കൊണ്ട് ഓടി കൂടി... അവരെയെല്ലാം തടഞ്ഞ് നിർത്തി കൊണ്ട് റാംദേവ് ഉദ്യോഗസ്ഥർക്ക് വഴിയൊരുക്കി.

സമീപ പ്രദേശം മുഴുവൻ ദുർഗന്ധം പരന്നിരുന്നു.. അഴുകിയ ജഡത്തിന്റെ മൂക്കു തുളച്ച് കയറുന്ന വമിക്കുന്ന ദുർഗന്ധം..!!

ഒരു മരത്തിനു ചുറ്റും കുറെ പോല്ലീസുകാർ വട്ടം കൂടി നിൽക്കുന്ന സ്ഥലത്തേയ്ക്ക് റാം ഉദ്യോഗസ്ഥരെ അനുനയിച്ചത്.

മരത്തിൽ ചാരി വച്ചിരുന്ന ചാക്കിലേയ്ക്ക് എല്ലാവരും സൂക്ഷിച്ച് നോക്കി. ചാക്കിന്റെ കെട്ട് ആരോ അഴിച്ചിട്ടുണ്ടായിരുന്നു. അയഞ്ഞ് കിടക്കുന്ന ചാക്കിന്റെ ഒരു ഭാഗത്ത് നിന്ന് രക്തം ഒഴുകി കട്ട പിടിച്ചിരിക്കുന്നത് കാണാം. ചാക്കിൽ നിന്നും പുറത്തേയ്ക്ക് തൂങ്ങി എന്തോ കിടക്കുന്നുണ്ടായിരുന്നു. ഫോറൻസിക് സർജനും അനുനായികളും ഗ്ലൗവ്സിട്ട കൈ കൊണ്ട് പരിശോധന ആരംഭിച്ചു.

മണിക്കുറുകൾക്ക് ശേഷം ഫോറൻസിക് സർജൻ പോല്ലീസ് ഉദ്യോഗസ്ഥർക്ക് കണ്ടെത്തിയ വിവരങ്ങൾ കൈമാറി.

അതൊരു പുരുഷന്റെ ശരീരമാണ്.. പ്രായം 35നും 45നും ഇടയിൽ ആകാനാണ് സാധ്യത. ശരീരം മുഴുവൻ വെട്ടിയരിഞ്ഞാണ് ചാക്കിൽ കെട്ടിയിരിക്കുന്നത്. മരണം സംഭവിച്ചത് രണ്ടാഴ്ച മുമ്പായിരിക്കുമെന്നാണ് ഊഹം.. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ ലഭിക്കുകയുള്ളൂ.

മുഖം തിരിച്ചറിയാൻ കഴിയാത്തവണ്ണം വികൃതമായി ഇരിക്കുന്നത് കൊണ്ട് അയാളുടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാൻ കഴിയില്ലായിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയേ അന്വേഷണമാരംഭിക്കാനാകൂ.

ഈ പോസ്റ്റ് മോർട്ടം റിപ്പോർട്ട് റാമിനും നിർണായകമായൊന്നായിരുന്നു. അവൻ സ്വന്തമായി അന്വേഷിക്കുന്ന ഒരേ രീതിയിലുള്ള കുറച്ച് കേസിന്റെ തയ്യാറാക്കിയ നിഗമനത്തെ ചിലപ്പോൾ റിപ്പോർട്ട് സഹായിച്ചേക്കാം...
സമാനമായി നടന്നിട്ടുള്ള ഇത്തരം ദൂരുഹ കൊലപാതകങ്ങൾ റാമിന്റെ ചിന്താസരണിയിൽ ഒന്നിനു പുറകേ ഒന്നായി കടന്നുവന്നു.

എസ് പി യുടെ ഓഫിസിൽ വിളിച്ചുചേർത്ത അടിയന്തിരമീറ്റിംഗിൽ റാമും ഉണ്ടായിരുന്നു.
ഡി എസ് പി സഞ്ചീവും, സി ഐ ജീവനും മുൻ നിരയിൽ അണിനിരന്നപ്പോൾ എസ് ഐ ആയ റാമും മറ്റു കീഴ് ഉദ്യോഗസ്ഥരും പിന്നിൽ അണിച്ചേർന്നു.

എസ് പി സംസാരിക്കാൻ തുടങ്ങി..

"ഇവിടെ വിളിച്ചുകൂട്ടിയതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോ… "

"അറിയാം സാർ.." ഡി എസ് പിയും സി ഐയും ഒരേ സ്വരത്തിൽ പറഞ്ഞു.

"കണ്ടെടുത്തിട്ടുള്ള ബോഡി പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ട്.. തുടർന്നുള്ള അന്വേഷണം സഞ്ചീവും ജീവനും ഏറ്റെടുക്കണമെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ തിരുമാനം..."

രണ്ടു പേരും ഗാംഭീരത്തോടെ തല ഉയർത്തി പറഞ്ഞു.. "Sure സാർ... "

"നിങ്ങളെ സഹായിക്കാൻ ലോക്കൽ സ്റ്റേഷൻ എസ് ഐ ആയ റംദേവും കീഴ്ഉദ്യോഗസ്ഥരും ഉണ്ടാകും... പിന്നെ മറ്റൊരു കാര്യം... ഈ കേസ് കൈകാര്യം ചെയ്തിരുന്ന ഫോറൻസിക് സർജൻ അയ്യർ സാർ ശാരീരിക ബുദ്ധിമുട്ട് കാരണം ചികിത്സയിലാണ്...
So, അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം Medico legal advisor ആയി FSI യിൽ നിന്നും റീനു റീതിക ഈ കേസിൽ ഫുൾ ടൈം മെമ്പറായി ജോയിൻ ചെയ്യും..."

"ഹമ്മേ......" ആ പേര് കേട്ടതും റാം വീണ്ടുവിച്ചാരമില്ലാതെ ഉച്ചത്തിൽ ആത്മഗദംകൊണ്ടു... എല്ലാവരും അവനെ നോക്കി..

"എന്താടോ എസ് ഐ യേ... any issues...??" എസ് പി കാര്യമായി ചോദിച്ചു.

"ഹേ.. ഹേയ്.. no sir.. " റാം ജാള്യതയോടെ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തപ്പോൾ അവന്റെ അടുത്തിരിക്കുന്ന കീഴ്ഉദ്യോഗസ്ഥർ അടക്കി ചിരിച്ചു...

** ** ** **

"എന്നാടി റീനു ഇന്ന് കുറേ നേരായലോ കണ്ണാടിയുടെ മുമ്പിൽ ചിരിയും കളിയും... "

"ഒന്നുല്ലല്ലോ... ഇത് എന്നും ഉള്ളതല്ലേ.. "

"അതേ.. പക്ഷെ ഇന്ന് കാര്യമായിട്ട് എന്തോ ഉണ്ടായിട്ടുള്ള പോലെ... ബോധമില്ലാതെ ഒരു വല്ലാത്ത ചിരി... നീ കാര്യം പറയ്.. "

"ഒന്നുല്ലന്റെ ആലീസേ..."

അതും പറഞ്ഞ് റീനു ബെഡിലേയ്ക്ക് കബോർഡിലെ ഡ്രസ്സുകൾ വലിച്ചു വാരിയിട്ടു. ഡ്രസ്സുകൾ ഓരോന്നും കണ്ണാടിയ്ക്കുമുമ്പിൽ ദേഹത്തോട് വച്ച് നോക്കി..

താടിയ്ക്ക് കൈ കൊടുത്ത് ആലീസ് റീനുവിനെ നോക്കി.

"ആലീസേ ഇതെങ്ങനെ ഉണ്ടെന്ന് പറഞ്ഞേ... നന്നായിട്ടുണ്ടോ??"

"ഡ്രസ്സൊക്കെ കൊള്ളാം... ഇത് ആരേ കാണിക്കാൻ ആണ് ഈ വെപ്രാളം..??"

റീനു ഒന്നും പറയാതെ അടുത്ത ഡ്രസ്സ് എടുത്തു നോക്കി കൊണ്ടിരുന്നു..

"എടി പെണ്ണേ നിന്നോടാ....." ആലീസ് വെറി തുള്ളി.

"എന്ത്..?" റീനു കണ്ണാടിയിൽ നോക്കിക്കൊണ്ട് കൂളായി ചോദിച്ചു.

"ആരേ കാണിക്കാനാ ഇങ്ങനെ ഒരുങ്ങിക്കെട്ടുന്നേന്ന്....??"

പെട്ടെന്ന് റീനു ആലീസിന്റെ മുഖത്തേയ്ക്ക് തിരിഞ്ഞു നോക്കി..

"അത് പറഞ്ഞപ്പോഴാ ഓർത്തേ ഫേഷ്യൽ ചെയ്യണം..."

കേട്ടതും പല്ലിറുമ്മി കൊണ്ട് ആലീസ് അടുത്ത് കിടന്ന പില്ലോ എടുത്ത് അവളുടെ നേരെ എറിഞ്ഞു..

"എന്താടി.. നിനക്ക്..?" റീനു സംശയത്തോടെ അവളെ നോക്കി ചോദിച്ചു.

"ഞാൻ ചോദിക്കുന്നതെന്താ നീ പറയുന്നതെന്താ... നിട്ട് എന്നേ പറയുന്നു.. ഹും.. " ആലീസ് ദേഷ്യപ്പെട്ടു.

റീനു പൊട്ടിചിരിച്ചു...

"ചിരിക്കാതെ കാര്യം പറയുന്നുണ്ടോ പെണ്ണേ..."

"അതോ.. അത് ഒന്നൂല്ല..."

റീനു ചിണുങ്ങി ചിരിച്ചു കൊണ്ട് ബെഡിൽ ആലിസിന്റെ അടുത്തിരുന്ന് ഡ്രസ്സുകൾ ഒതുക്കാൻ തുടങ്ങി..

"ന്റെ ഇശോയേ.. ഒരു കുഴപ്പോം ഇല്ലാതിരുന്ന കൊച്ചാ.. എന്നാ പറ്റിതാണാവോ... "

"എനിക്കേയ്... എനിക്ക് ഒരു കേസ് വന്നിട്ട്ണ്ട്.. നമ്മുടെ അയ്യർ സാറിന്റെ കെയർ ഓഫിൽ... full time investigation member as medico legal advisor."

"അതിന്...?? നിനക്ക് ആദ്യായിട്ടല്ലാല്ലോ കേസ് കിട്ടുന്നേ... "

"investigation team ൽ റാം ഉണ്ട്...!!"

റീനു സന്തോഷത്തോടെ ചിരിച്ച് പറഞ്ഞപ്പോൾ ആലീസ് സംശയിച്ച് ചോദിച്ചു.

"ഏത് റാം..?"

റീനു മുഖം കറുപ്പിച്ചു. "പോല്ലീസിൽ എനിക്ക് പരിചയമുള്ള എത്ര റാമിനെ നിനക്കറിയാ.. ഏഹ്..?"

"ആര് നമ്മുടെ ഡി എസ് പി രഘുറാമോ...?"

"ഓഹ്..." റീനു പല്ലിറുമ്മി. "അയാളെ ഒന്നുമല്ല.. ഞാൻ പറഞ്ഞേ.. "

"പിന്നാരാ..." ആലീസ് ആലോചിച്ചു. "ആഹ് കിട്ടി.. കഴിഞ്ഞ കേസിൽ പരിചയപ്പെട്ട സി ഐ റാം കിഷോർ അല്ലേ... അയാൾക്ക് ഇപ്പോ ഡി എസ് പി ആയി പ്രൊമോഷൻ കിട്ടിന്നാ കേട്ടേ..."

"എണീറ്റ് പോടി...." റീനു ആക്രോശിച്ചുകൊണ്ട് അവളെ തള്ളി മറിച്ചു. "അവളുടെ ഒരു റാം കിഷോറ്... "

"എന്നാ പിന്നെ നിനക്ക് തന്നെ പറഞ്ഞൂടെ..?" ആലീസ് രോഷം കൊണ്ടു.

"അത്... ആ റാംദേവ് ഇല്ലേ... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.. " പരുങ്ങലോടെ റീനു പറഞ്ഞു.

"അയ്യേ... ആ ലേക്കൽ സ്റ്റേഷൻ എസ് ഐ യോ... നീ അത് ഇതുവരെ വിട്ടില്ലേ.. "

"ഇല്ല... ഇനി വിടാൻ ഉദ്ദേശിച്ചിട്ടുമില്ല.. എന്തേ..?"

"ഞാൻ കരുതി... അന്ന് അവൻ ഇനി പിന്നാലെ വരരുത് ന്ന് പറഞ്ഞ് നിന്നെ ആട്ടിയ ശേഷം നീ അത് വിട്ടുന്നാ... എടി പെണ്ണുങ്ങൾ ഇങ്ങനെ ആണൊരുത്തന്റെ പിന്നാലെ നടക്കുന്നതൊക്കെ മോശമാ.. പറഞ്ഞേക്കാം."

"ആകാശം ഇടിഞ്ഞ് വീഴത്തൊന്നുല്ലാല്ലോ?പിന്നാലെ നടന്ന് വളയ്ക്കാൻ ആണുങ്ങൾക്ക് മാത്രമേ പറ്റൂ...?? ഞാനും പിന്നാലെ പോവും.. വളച്ചെടുക്കേ ചെയ്യും.. എന്താ ഉണ്ടാവാന്ന് നോക്കാലോ... "

"എടി അവനൊരു love failure കേസാണ്... ആ പെണ്ണിനേ ഓർത്തോണ്ട് നടപ്പാ..."

"ആ പെണ്ണിന്റെ ഒക്കെ കല്യാണം കഴിഞ്ഞ് പോയതാ... പിന്നെ ഒരാളോട് പ്രണയം തോന്നാൻ അധികം സമയമൊന്നും വേണ്ടാ.. അവൻ എന്നെ പ്രണയിക്കും നീ കണ്ടോ...!!!"




°° ᴛᴏ ʙᴇ ᴄᴏɴᴛɪɴᴜᴇᴅ.. °°




For any queries can follow me on instagram
@vichu_writer