Kunthalatha - 15 books and stories free download online pdf in Malayalam

കുന്ദലത-നോവൽ - 15

കുന്ദലത-നോവൽ

Kunthalatha-Novel

രചന-അപ്പു നെടുങാടി

Written by:Appu Nedungadi

ഭാഗം - 15-നിഗൂഹനം

(Part -15-Secret )

കലിംഗരാജ്യത്തിൽ യുദ്ധത്തിന്നു വളരെ ജാഗ്രതയോടുകൂടി കോപ്പു കൂട്ടിവരുന്ന സമയത്തു്, കുന്തളരാജ്യത്തേക്കു് അയച്ചിരുന്ന ആ ദൂതൻ മടങ്ങിയെത്തി.അപ്പോഴാണു യുദ്ധംകൂടാതെ കഴികയില്ലെന്നു് എല്ലാവർക്കും ബോദ്ധ്യമായതു്. അതിന്നു മുമ്പായിത്തന്നെ, യുദ്ധം അടുത്തിരിക്കുന്നൂ എന്നറിഞ്ഞു വേണ്ടുന്ന ഒരുക്കങ്ങൾ ഒക്കയും കൂട്ടി തയ്യാറാകയാൽ പ്രധാനമന്ത്രിയുടെ മുൻകാഴ്ചയെക്കുറിച്ചു് എല്ലാവരും പ്രശംസിച്ചു. ദൂതൻ എത്തിയതിന്റെ നാലാം ദിവസംതന്നെ രണ്ടാളുകൾ കുന്തളരാജ്യത്തിന്റെ അതിരിൽനിന്നു് അതിവേഗത്തിൽ പാഞ്ഞെത്തി കുന്തളേശനും പടയും വരുന്ന വിവരം അഘോരനാഥനെ അറിയിച്ചു.അദ്ദേഹം ആ ചാരന്മാരോടു്, 'നിങ്ങൾ എന്തു കണ്ടു' എന്നു ചോദിച്ചു.'ഞങ്ങൾ അജ്ഞാതന്മാരായി കുന്തളരാജ്യത്തിൽ ചെന്നപ്പോൾ കുന്തളേശന്റെ സൈന്യത്തിന്റെ വലിയൊരു ഭാഗം ഇങ്ങോട്ടു പുറപ്പാടു തുടങ്ങിയിരിക്കുന്നു. അതിന്റെ ഉമക്കോടുകൂടിയ പുറപ്പാടു് കണ്ടപ്പോൾ ഞങ്ങൾ ഒട്ടും താമസിയാതെ സ്വാമിയെ ഉണർത്തിപ്പാൻ മുമ്പിട്ടു് ഓടിപ്പോന്നതാണു് 'എന്നു് ആ ചാരന്മാർ പറഞ്ഞു.

അഘോരനാഥൻ, 'നിങ്ങൾ കണ്ടു എന്നു തീർച്ചയാണല്ലൊ? എന്നു ചോദിച്ചതിനു് ചാരന്മാർ, 'സ്വാമി ഞങ്ങൾ ജീവിച്ചിരിക്കുന്നു എന്നുള്ളതുപോലെ പരമാർത്ഥമാണു്.'എന്നുത്തരം പറഞ്ഞു. അപ്പോൾ അഘോരനാഥൻ ശത്രുക്കൾ വരുന്നുവെന്നു മുൻകൂട്ടി അറിവു തന്നെ അവരെ സമ്മാനിച്ചയയ്ക്കുകയുംചെയ്തു.

പ്രധാന സേനാനാഥന്റെ സ്ഥാനം വഹിക്കുവാൻ തക്കവണ്ണം യോഗ്യന്മാരായ സേനാധിപന്മാർ ആരും ഇല്ലാതിരുന്നതിനാൽ അഘോരനാഥൻ തന്നത്താൻ പ്രധാന സേനാനാഥനായി നിയമിച്ചു. തനിക്കു സഹായിപ്പാൻ പതിന്നാറു സേനാപതിമാരേയും തിരഞ്ഞെ‍ടുത്തു. രാജധാനിയേയും അതിന്നു ബലമായി ചുററുമള്ള ദുർഗത്തെയും രക്ഷിച്ചുനിന്ന കുന്തളേശന്റെ അതിക്രമത്തെ തടുക്കുകയല്ലാതെ, അപ്പോൾ ഉള്ള സൈന്യങ്ങളെക്കൊണ്ടു ശത്രുസൈന്യത്തിന്റെ ഭയങ്കരമായ വരവിനെത്തന്നെ തടുക്കുവാൻ പ്രയാസമാണെന്നുകണ്ടു്,ചിത്രദുർഗത്തിന്റെ നാലു ഗോപുരങ്ങളിലും ഓരോ സേനാപതിമാരെയും ഓരോ ആയിരം ഭടന്മാരെയും ചുററും രണ്ടുവരി കുതിരച്ചേവകരെയും നിർത്തി. ശേഷം സൈന്യത്തെ രണ്ടായി പകുത്തു് ഏകദേശം മൂവായിരം കാലാളുകളും കുറെ കുതിരചേകവരും ഉള്ള ഒരു പകുതിക്കു് യുവരാജാവിനെ നായകനാക്കി, കുന്തളേശൻ വരുവാൻ തരമുള്ളതാണെന്നു തോന്നിയ ഒരു വഴിയിൽ നിർത്തി. അപ്രകാരമുള്ള മറെറാരു സൈന്യത്തിന്റെ മറെറാരു പകുതിയോടുംകൂടി പ്രധാന സേനാനാഥനായ അഘോരനാഥനും പാളയമടിച്ചു. ഇങ്ങനെ സൈന്യങ്ങളെ ഓരോ ദിക്കിൽ ഉറപ്പച്ചു് അവിടവിടെ കൈനിലയ്ക്കു കുടികളും കെട്ടി കുന്തളേശനും സൈന്യവും ഇതാ എത്തി! ഇതാ എത്തി! എന്നു വിചാരിച്ചുകൊണ്ടു്, അസ്തമനംവരെ എല്ലാവരും കാത്തുകൊണ്ടിരുന്നു. പിന്നെ രാത്രിയിൽ ഊഴമിട്ടു കാവൽ കാക്കുന്ന തവണക്കാർ ഒഴികെ മറെറല്ലാവരും വേഗത്തിൽ ഉറങ്ങിക്കൊള്ളട്ടെ. എന്നു പ്രധാന നോതൻകല്പിച്ചപ്രകാരം ഭടന്മാരും സേനാപതിമാരും നേരത്തെ ഉറക്കമാവുകയുംചെയ്തു.

ഇങ്ങനെ കലിംഗരാജാവിന്റെ സൈന്യം ശത്രുസൈന്യത്തെ നേരിടുവാൻ തയ്യാറായിക്കൊണ്ടിരിക്കെ, അതേ സമയത്തു് ചന്ദനോദ്യാനത്തിന്റെ സമീപമുള്ള സൈകതപുരിയിൽ ഒരു വീട്ടിൽ നിരൂപിക്കാത്ത ഒരു സന്തോഷം സംഭവിച്ചതു നാളുകളായി കഥയോടു വളരെ സംബന്ധമുള്ളതാകയാൽ ആ ചെറിയ സംഭവം ഇവിടെ തന്നെ പറയേണ്ടിയിരിക്കുന്നു.

ആ വീട്ടിൽ ഒരു പ്രായം ചെന്ന സ്ത്രീയും അവളുടെ ഒരു മകനും മത്രമേ ഉണ്ടായിരുന്നുള്ളൂ. വെറെയാരും ഉണ്ടായിരുന്നില്ലെങ്കിലും  വിളിപ്പാടിനുള്ളിൽ മറ്റു പല വീടുകളും ആളുകളും ഉണ്ടായിരുന്നു. പുലരുവാൻ ഒരു മൂന്നു നാഴികയുള്ളപ്പോൾ ആ വീടിന്റെ പടിവാതില്ക്കൽ ആരോ ചിലർ വിളിക്കുന്നതു കേട്ടിട്ടു് തള്ളതന്നെ വിറച്ചുകൊണ്ടു്, ഒരു കൈവിളക്കോടുകൂടി പടിക്കലേക്കു പോയി വാതിൽ തുറന്നു, അപ്പോൾ മുഴുവനും കറുത്ത വസ്ത്രംകൊണ്ടു മൂടിയ നാലാളുകൾ അകത്തേക്കു കടന്നു. അതിൽ ഒരുവൻ കൂടെ വന്നിട്ടുണ്ടായിരുന്ന ചിലരെ പറഞ്ഞയച്ചു വേഗത്തിൽ എല്ലാത്തിനും മുമ്പിൽ വന്നു. മുഖം മൂടിയത് എടുത്തു കളഞ്ഞു. 'നിങ്ങൾ എന്നെ അറിഞ്ഞുവോ' എന്നു തള്ളയോടു ചോദിച്ചു തള്ള അവർ എന്തൊരു കൂട്ടം ആളുകളാണ്, എന്തിനു വന്നവരാണു എന്നും മറ്റും അറിയായ്കയാൽ പരിഭ്രമിച്ചിരുന്നുവെങ്കിലും അവൻ ചോദിച്ചതു കേട്ടപ്പോൾ തന്റെ വിളക്കു് ഉയർത്തിപ്പിടിച്ചു്,തലപൊങ്ങിച്ച് കുറേ നേരം അവന്റെ മുഖത്തേക്ക് നോക്കി. 'ഞാൻ അറിഞ്ഞില്ലേ' എന്നു പറഞ്ഞു കണ്ണുതിരുമ്മി പിന്നെയും നോക്കി.അപ്പോഴേക്ക് അമ്മ വരുവാൻ‍ ഇത്ര താമസമെന്തെന്നറിയായ്കയാൽ, മകളും പടിക്കലേക്കെത്തി. 'നീ എന്നെ അറിഞ്ഞുവോ?' എന്നു് അവൻ അപ്പോൾ മകളോടും ചോദിച്ചു. അവൾ കുറച്ചുനേരം മുഖത്തേക്കു സൂക്ഷിച്ചുനോക്കി. 'എന്റെ ഏട്ടനല്ലേ ഇതു്' എന്നു പറഞ്ഞു വിസ്മയംകൊണ്ടും സന്തോഷംകൊണ്ടും തന്നെത്താൻ മറന്നു് ഉടനെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 'എന്റെ കുട്ടീ, നീയ് മരിച്ചുപോയീ എന്നല്ലേ ഞങ്ങൾ എല്ലാവരും വിചാരിച്ചതു്?' എന്നു പറഞ്ഞു തള്ളയും അവനെ കെട്ടിപ്പിടിച്ചു. മൂന്നുപേരും കൂടി വളരെ സന്തോഷിച്ചു.പിന്നെ തള്ള പല പഴമകളും പറഞ്ഞു കണ്ണുനീർ ഒലിപ്പിച്ചു് അന്ധയായി നിന്നു.

അതിന്റെ ശേഷം അവൻ തന്റെകൂടെ വന്നിരുന്ന മറ്റു മൂന്നാളുകളെയും അകായിലേക്കു കൂട്ടിക്കൊണ്ടുപോയി ഉള്ളതിൽവച്ചു നല്ല ഒരു അകത്തു് ഒരു കട്ടിലിന്മേൽ ഇരുത്തി.കുറച്ചുനേരം അവരോടു രഹസ്യമായി ചിലതു പറഞ്ഞു പുറത്തേക്കു കടന്നു് അമ്മയേയും പെങ്ങളെയും വിളിച്ചു് 'അമ്മേ എന്നെ ചത്തുപോകാതെ ഇത്രനാളും രക്ഷിച്ചതു് ഇവരാണു കിട്ടോ. പെരുത്തു നല്ലോരാണമ്മേ ഇവരു്. ഇവർക്കു വേണ്ടുന്ന സൽക്കാരങ്ങളെല്ലാം നിങ്ങൾ ചെയ്യണം. പക്ഷേ, അവരോടു് ഊരും പേരും ഏതും ചോദിക്കാതിരിക്കട്ടെ. എന്നുതന്നെയല്ല, മററാരെങ്കിലും ഇവിടെ വന്നാൽ ഇവരുള്ള വർത്തമാനം മാത്രം മുണ്ടിപ്പോകരുതു്. അവരു് ഇവരെക്കണ്ടു എന്നും വന്നുപോകരുത്. അതു നല്ലവണ്ണം കരുതിക്കൊള്ളുവിൻ. ഞാൻ അന്തിയാവുമ്പോഴേക്കു് മടങ്ങിവരും. വർത്തമാനം എല്ലാം അപ്പോൾ പറയാം.എന്നാൽ, പറഞ്ഞവണ്ണം എല്ലാം ഒരു തോരക്കു് വ്യത്യാസം കൂടാതെ നടന്നോളിൻ. തെറ്റിന്നും വന്നൂ, എന്നു മഷിവച്ചു നോക്കിയാൽകൂടി നിങ്ങൾക്കു കാൺമാൻ കഴിയില്ല. അതു് നല്ലവണ്ണം ഓർമ്മയുണ്ടായിരുന്നോട്ടെ!' എന്നും പറഞ്ഞു് അവൻ തള്ളയുടെ പക്കൽ ഒരു സഞ്ചി പണവും കൊടുത്തു്, പുറത്തേക്കു കടന്നു.. അപ്പോഴേക്കു് അകത്കത്തിരുന്നവരിൽ ഒരാൾ ക്കൂ‍ടി പുറന്നേക്കുവന്നു. അവർ രണ്ടുപേരുംകൂടി,തമ്മിൽ ഒന്നും സംസാരിക്കാതെ ബദ്ധപ്പാടോടുകൂടി വേഗത്തിൽ പടികടന്നു പോകയുംചെയയ്തു.

(തുടരും)