to wait books and stories free download online pdf in Malayalam

കാത്തിരിപ്പ്

         കാത്തിരിപ്പ്

 


ചെറിയാൻ കെ ജോസഫ്

PHONE-9446538009

 


     പുൽക്കൊടിത്തുമ്പിൽ ഇളവെയിലിൽ തിളങ്ങിയ തുഷാര ബിന്ദുവിനു ചുറ്റും തുമ്പി പാറി . അവനതിൽ  മൂക്കുമുട്ടിച്ചു കുടിക്കുമോ  ?. ജ്വാല നോക്കിനിന്നു . വേലിക്കരുകിൽ നിരത്തിൽ കാണുമെന്നല്ലേ അവൻ  പറഞ്ഞത് . ആരേയും കാണുന്നില്ലാലോ . ഇനി വരാതിരിക്കുമോ ?. മലമുകളിൽ നിന്നും വീശിയ കുളിർ കാറ്റിൽ അവന്റെസുഗന്ധം ; തെങ്ങോലകളിൽ കലപില ചിലച്ച കുഞ്ഞിക്കിളികളിൽ അവന്റെ ശബ്‌ദം ; കാറ്റിൽ കൂറ്റൻപുളിമരത്തിൽ നിന്നു ദേഹത്തും മുടിയിഴകളിലും പൊഴിഞ്ഞ  ഇലകളിൽ അവന്റെ തലോടലിന്റെ നിർവൃതി ;

 


           "എടി ജ്വാലേ , എടിയേ "

അമ്മ വിളിക്കുന്നു . ഓടി ചെന്നു .

"നീയാ പ്രവീണയുടെ അടുത്തുനിന്നു കുറച്ചു ചായപ്പൊടി വാങ്ങി വാ . അച്ഛനു ചായ എടുക്കാൻ നേരത്താഓർത്തത് . ഇന്നലെ മാളിൽ നിന്നു എടുക്കാൻ വിട്ടു . "

പ്രവീണേടത്തിയുടെ വീട്ടിൽ പോകുമ്പോഴും അവനെ നോക്കി . ഇല്ലാ , നിരത്തിൽ കുറേ ഇളവെയിൽ തുണ്ടുകൾമാത്രം !.

 

 

 

           അച്ഛൻ ഓഫീസിലേക്കു ഇറങ്ങിയപ്പോൾ തന്നെ സ്‌കൂട്ടറിലേറി . അവൻ ചിലപ്പോൾ കോളേജ് ഗേറ്റിൽകാത്തുനിൽപ്പുണ്ടാവാം . പപ്പേട്ടന്റെ മാടപ്പീടികയ്ക്കു മുൻപിൽ വണ്ടി നിർത്തി . ഇന്നു നിരത്തിൽ നിന്നു മെയിൻറോഡിൽ കടക്കാൻ ആവുന്നില്ല . നല്ല തിരക്കു തന്നെ . പപ്പേട്ടന്റെ ആർത്തിപ്പിടിച്ച കണ്ണുകൾ ശരീരത്തിൽചുറ്റിവരിയുന്നത് അറിഞ്ഞപ്പോൾ ഉള്ളിൽ ചിരിപൊട്ടി . പാവം കിഴവൻ !

" മോളിന്നു നേരത്തേയാണല്ലോ "

അയാളുടെ ലോഹ്യത്തിനു മറുപടി പറയാൻ സമയമില്ല . വണ്ടി മെയിൻ റോഡ് പിടിക്കാൻ സാവകാശംകിട്ടിയപ്പോളൊരു ലോഹ്യം !.

 

 

 

        കോളേജുഗേറ്റ് കടന്നപ്പോഴും അറിയാതെ മിഴികൾ പരതിക്കൊണ്ടേയിരുന്നു . എവിടെയുമില്ലാലോ . സ്കൂട്ടർസ്റ്റാൻഡിൽ വെച്ചു നടന്നപ്പോൾ പൂവാക തണലിൽ ലതികയും ഇരുന്നു ഉള്ളംകയ്യിലിട്ടു കഞ്ചാബ് തിരുമ്മതു കണ്ടു.

" എവിടേക്കാടീ, ഇന്നു സമരമാ . ക്ലാസ്സിൽ കയറേണ്ട . ഇവിടെ ഇരിക്ക് . പുകയടിച്ചു മൂടാവാം . പിന്നെ ഇവരുടെകമ്പി കഥയും കേൾക്കാം "

ആൺകുട്ടികളുടെ ആർത്തുചിരിക്കിടെ അവൾ പറഞ്ഞൂ . വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടിയ വിപ്ലവവിദ്യാർത്ഥി നേതാവിനെ പുറത്താക്കിയനെതിരെ സമരം !.

 

 

 

         വെറുതെ ക്ലാസ്സ്മുറിയിലേക്കു നടന്നു . ഒരു കാലത്തു കേരളത്തിലെ തൊഴിലാളിയുടേയും പാവപ്പെട്ടവന്റെയുംശബ്ദമായിരുന്നു പാർട്ടി . തല കുമ്പിട്ടു കൈനീട്ടി നടുകുനിച്ചു നിന്നവനു നട്ടെല്ലു നിവർത്തി മുഷ്ടി ചുരുട്ടിഇൻക്വിലാബ് വിളിക്കാൻ കരുത്തു നൽകിയ പാർട്ടി . ഇന്നാ പാർട്ടി പിന്തിരിപ്പന്മാരും മുതലാളിമാരുംകൈയടക്കിയിരിക്കുന്നു .  അധികാരത്തിൽ എത്തിയ നേതാക്കന്മാർ കുടുംബത്തിനു വേണ്ടി എല്ലായിടത്തും കട്ടുമുടിക്കുന്നു . ഉന്നത പദവികൾ സ്വന്തക്കാർക്കായി വീതിച്ചെടുക്കുന്നു . അതു കണ്ടുപഠിച്ച വിദ്യാർത്ഥി നേതാക്കളുംമാർക്ക് തിരുത്തലും വ്യാജ സർട്ടിഫിക്കറ്റുകളുമായി വിലസുന്നു . പിടിച്ചാൽ സമരവും !.

 

 

 

                      ക്ലാസ്സ് മുറിയിൽ ആരുമില്ല . തിരികെ സ്റ്റെയർ കേസിലേക്ക് നടന്നു . ബോട്ടണി ലാബിനപ്പുറംഉള്ളിലേക്കു കയറി ശ്രദ്ധിക്കപ്പെടാത്ത മൂലയിൽ നിന്നും റിയ ആലസ്യത്തോടെ സിഗരറ്റ് വലിച്ചു കടന്നു വന്നു . കാട്ടി അജിയാണ് കൂടെ . അവളെ കണ്ടപ്പോൾ റിയയുടെ ചുണ്ടിൽ ഊറിയ പുഞ്ചിരി വിടർന്നു . കഴിഞ്ഞ ആഴ്ച്ചഇവിടെ തന്നെ അവളെ അഫ്സലിന്റെ കൂടെ കണ്ടിരുന്നു . ജീവിതം പരമാവധി ആസ്വദിക്കണം എന്നതാണു  അവളുടെ മതം  . പിജി കഴിഞ്ഞാലുടൻ വീട്ടുകാർ പറഞ്ഞുറപ്പിച്ച അവളുടെ കല്യാണമാണു പോലും . പിന്നെയെന്താവുമോ ?.

 

 

 

             വിശ്വസിക്കാനാവുന്നില്ല . ഗേറ്റുകടന്നു കൊടുംങ്കാറ്റു പോലെ അവൻ വരുന്നു !. വഴിക്കരുകിൽ കഞ്ചാബ്വലിച്ചു രസിക്കുന്നവരുടെ അടുത്തേക്കു അവൻ പാഞ്ഞടുത്തു . അവരുടെ ചുണ്ടിൽനിന്നുപോലും ബീഡിവലിച്ചെടുത്തു അവൻ ഞെരിച്ചെറിഞ്ഞു . അവൾ ആവേശത്തോടെ നടകൾ ചാടിയിറങ്ങി . ഓഫീസിനു മുൻപിൽമുദ്രാവാക്യം വിളിക്കുന്നവർക്കിടയിൽ അവൻ ഓടിക്കയറി അവരെ തല്ലി ഓടിച്ചു . തിരികെ നടക്കുമ്പോൾ അവൻഅവളെ കണ്ടുവോ ?

അനുരാഗം വിടരുന്ന അലിവാർന്നൊരു പുഞ്ചിരി ആ ചുണ്ടുകളിൽ , കണ്ണുകളിൽ വിരിഞ്ഞുവോ ? .

പിറകേ എത്തിയ റിയയെ രൂക്ഷമായി നോക്കി അവൻ നടന്നു . ബലിഷ്ടമായ കാലുകൾ മണ്ണിലമർത്തി അവൻനടക്കുമ്പോൾ ഏതോ ഒരു നിർവൃതി മനസ്സിൽ പൂത്തുലഞ്ഞു . ചീകിയൊതുക്കാത്ത മുടി , അലസമായി ധരിച്ച  ഷർട്ടും മുണ്ടും , പ്രപഞ്ചത്തെ വെല്ലുവിളിച്ചു , കാറ്റു പിളർത്തി  കൈകൾ വീശി വീശി അവനേതോ മിന്നൽക്കൊടിപോലെ . ഉള്ളിൽ എന്നും നിറഞ്ഞു കത്തിയ മോഹന രൂപം !.

 

 

 

         തിരികെ സ്കൂട്ടറിൽ വീട്ടിലേക്കു വരുമ്പോൾ ചുറ്റും കോടമഞ്ഞു നിറഞ്ഞ പോലെ . ഒന്നും കാണുന്നില്ലാലോ . ചാറ്റൽ മഴ പെയ്തു തുടങ്ങി .  ഇവിടെ ഒരിക്കലും കോടമഞ്ഞു വരാറില്ലലോ . പിന്നെയെന്താണിങ്ങനെ ? . ഏതോവിഭ്രമ ലോകത്തു അകപ്പെട്ടപ്പോലെ .  അവൻ വന്നതും പോയതും മായയായിരുന്നോ ?. എത്രയെത്രകൊതിച്ചതായിരുന്നു . ഓടി ചെന്നു അവന്റെ കൈകളിൽ തൂങ്ങാമായിരുന്നു . അവന്റെ കൂടെ എവിടെയെങ്കിലുംകറങ്ങാമായിരുന്നു . ബീച്ചിലോ തീയേറ്ററിലോ കുന്നിൻചെരിവിലെ പാർക്കിലോ , എവിടെയെങ്കിലും .

 


                         ഇപ്പോഴേ വീട്ടിൽ പോയിട്ടു എന്തു ചെയ്യാൻ ? പപ്പേട്ടന്റെ മാടപ്പീടികക്കു സൈഡിലൂടെകായൽക്കരയിലേക്കു തിരിച്ചു . ചാറ്റൽ മഴയിൽ കുതിർന്ന പഴയ സിമെന്റ് ബെഞ്ചിൽ ആരോമൂടിപ്പുതച്ചിരിക്കുന്നു .

" കുഞ്ഞേ , കുഞ്ഞെന്താ മഴയും പിടിച്ചിവിടെ ?"

മുഖത്തെ കീറപ്പുതപ്പ് മാറ്റി അയാൾ ചോദിച്ചു .

ഹോ , നീലാണ്ടൻ ! . മെലിഞ്ഞു പോയ നീലാച്ചനെ മനസ്സിലാക്കാൻ സമയമെടുത്തു . പണ്ടു മുത്തശ്ശനുണ്ടായിരുന്നപ്പോൾ തറവാട്ടിൽ നീലാണ്ടൻ സ്ഥിരം സന്ദർശകൻ ആയിരുന്നു . അന്നു വരുമ്പോഴേ അന്യംനിന്നുതുടങ്ങിയ നാരങ്ങാമുട്ടായി പത്രക്കടലാസ്സിൽ പൊതിഞ്ഞു നീലാണ്ടൻ നീട്ടി വിളിക്കാറുണ്ടായിരുന്നു .

" കുഞ്ഞേ , കുഞ്ഞാറ്റേ , കിങ്കിണി ചെപ്പു കിലുക്കി കിലുക്കി , മുത്തുമണി ചിലങ്ക കെട്ടി , ഓടി ഓടി വായോ "

ഓർമ്മവെച്ചപ്പോൾ മുതൽ കേട്ട നീലാണ്ടന്റെ പാട്ട് മനസ്സിലിപ്പോഴും അനുഭൂതിയുടെ തേൻകണമായി നുകരുന്നു .

മുത്തശ്ശൻ പാടത്തു പോകുമ്പോഴും , പശുക്കൾക്ക് വൈക്കോൽ ഇട്ടു കൊടുക്കുമ്പോഴും , നെൽക്കതിർ മെതിക്കുന്നപെണ്ണുങ്ങളുടെയടുത്തു നിൽക്കുമ്പോഴും നീലാണ്ടനും ഉണ്ടാവും . അവരുടെ നിഴലായി താനും .

" വെയിലും മഴയും . കുറുക്കന്റെ കല്യാണമാ ."

നീലാണ്ടൻ പറഞ്ഞതു ശരിയായിരുന്നു .

വെള്ളി പുരണ്ട മഴത്തുള്ളികൾ കായലോളങ്ങളുടെ മിന്നുന്ന വെള്ളിത്തളികളിൽ പെയ്തുനിറയുന്നു .

" അല്ലാ കുഞ്ഞേ , നിന്റെ ലൗവർ ഇന്നിവിടെ വരുമോ ?"

കുസൃതിച്ചിരിയോടെ നീലാണ്ടൻ ചോദിച്ചു .

കണ്ണുത്തള്ളിപ്പോയി  . നീലാച്ചൻ എങ്ങിനെയറിഞ്ഞു ?!.

 

 

 

 


മുഹമ്മക്കുള്ള ബോട്ട് കായലോളങ്ങൾ  മുറിച്ചു അകന്നകന്നു പോയി . അവനിവിടെ വരുമോ ?.

നീലാച്ചന്റെ വാക്കുകൾ മധുരിക്കുന്ന ലഹരിയായി നുരയിട്ടു .

                        

               --- 0 ---