Butterflies and butterflies books and stories free download online pdf in Malayalam

പൂമ്പാറ്റകളും ശലഭവും

രാവിലെ പൂവൻ കോഴിയുടെ കൂവൽ കേട്ടാണ് ചാരുമോൾ (ചാരുലത) കണ്ണ് തുറന്നത്. അലസമായി മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും വീണ്ടും ഉറക്കം വന്നില്ല. തിരിഞ്ഞു കിടന്നപ്പോൾ കാൽ മുട്ടിൽ ചെറിയ വേദന തോന്നിയപ്പോൾ ആണ് ഇന്നലെ മുറ്റത്ത് വീണപ്പോൾ ഉണ്ടായ കാൽ മുട്ടിലെ മുറിവിന്റെ കാര്യം ഓർമയിൽ വന്നത്.. എഴുന്നേറ്റിരുന്നു മുറിവ് ഒന്നു നോക്കിയപ്പോൾ അമ്മ കെട്ടിവച്ച മരുന്ന് വച്ച തുണി മുറിവിന് താഴെ ഊർന്നിറങ്ങി കിടക്കുന്നു.മുറിവിന്റെ അരികിൽ ഒന്നു ചെറുതായി തൊട്ട് നോക്കി. ചെറിയ നീറ്റൽ ഉണ്ട്. വീണ്ടും അനങ്ങാതെ നേരെ കിടന്നു..

ഇന്നലെ ഓടികളിക്കുന്നതിനിടയിൽ ആണ് മുറ്റത്തു മുട്ടുകുത്തി വീണത്. കാലിലെ വേദനയെക്കാൾ അപ്പോൾ എവിടെ നിന്നോ കയ്യിൽ വീണ പുഴുവിനെ കൂടി കണ്ടപ്പോൾ ആണ് കരച്ചിൽ വന്നത്. പുഴു ആളുകളുടെ ദേഹത്തു വന്നിരുന്നാൽ ചൊറിഞ്ഞു തടിക്കുമെന്ന് അമ്മ പറഞ്ഞത് ഓർത്തപ്പോൾ കയ്യിലേക്ക് ഒന്നുകൂടി നോക്കി.. ഇല്ല കുഴപ്പമൊന്നുമില്ല. പുഴുക്കളെ ഒട്ടും ഇഷ്ടമില്ല ചാരുമോൾക്ക്.

ഇന്ന് എന്തായാലും ഒരു പണി ചെയ്യാനുണ്ട്. എല്ലാരും വന്നിട്ട് വേണം അവരോട് അത് പറയാൻ. കുഞ്ഞാമിന ഇന്നലെ കണ്ടു പിടിച്ച ആ ഒരു പുഴുകൂട്.
ഇന്ന് എന്തായാലും അത് കോലെടുത്തു തല്ലി കൊഴിക്കണം.അത് മനസിലോർത്ത് ചാരുമോൾ കണ്ണടച്ച് കിടന്നു.അവറ്റകളെ ഒട്ടും ഇഷ്ടമില്ല. ഇന്നലെ കയ്യിലേക്ക് വീണ പുഴുവിനെ ആദ്യം കണ്ടപ്പോളെ മേലാകെ വിറച്ചു പോയി. എങ്കിലും ചുവപ്പും കറുപ്പും വെള്ളയും നിറമുള്ള മേൽ നിറയെ കൊമ്പുള്ള പുഴുവിനെ ആദ്യം കാണുവാണ്.! ഒന്നുകിൽ പച്ച അല്ലെങ്കിൽ കറുപ്പ് ഇതല്ലാതെ വേറെ ഒന്നിനേം കണ്ടിട്ടില്ല മുൻപ്. നിറയെ രോമമുള്ള പുഴുക്കളെയും കണ്ടിട്ടുണ്ട്.. പക്ഷെ ഇത് പല വർണത്തിലുള്ള ഒരു പുഴുവിനെ ആദ്യമായിട്ടാ കാണുന്നത്.തേക്കിലമേൽ വരാറുള്ള കറുത്ത പുഴുക്കൾ നൂലിൽ തൂങ്ങി വന്നു വീടിലെ ഭീതിയിൽ കൂടി അങ്ങനെ നടക്കുന്നത് കാണുന്നതേ അറപ്പാണ്.മുറ്റത്തേക് ഇറങ്ങാൻ പോലും ഇഷ്ടമില്ല അപ്പോൾ.


ചാരുമോൾ നാലാം ക്ലാസ്സ്‌ ൽ ആണ് പഠിക്കുന്നത്. അവളുടെ കൂട്ടുകാരികൾ റോസു(Rose) പാറു (പാർവതി), പിന്നെ കുഞ്ഞാമിന (ആമിന) 3 പേരും അടുത്തടുത്താണ് താമസിക്കുന്നത്.

സ്കൂൾ അവധി ആയത് കൊണ്ട് രാവിലെ മുതൽ കൂട്ടുകാരികൾക്കൊപ്പം കളിയാണ് ചാരുമോൾടെ പരിപാടി. കൂട്ടുകാരികളായ പാറുവും, റോസുവും, കുഞ്ഞാമിനയും പാറുവിന്റെ അനിയൻ ഹരികുട്ടനും എല്ലാരും ഉണ്ടാവും. പിന്നെ പാടത്തിനടുത്ത് വരെ പോകും അവിടെ തൊടിയിൽ നിന്ന് നോക്കിയാൽ പാടത്തു ചേട്ടന്മാരുടെ പന്ത് കളി കാണാം . കുഞ്ഞാമിനയുടെ വീടുവരെ പോകാനമ്മ സമ്മതിച്ചിട്ടുണ്ട്. അവളുടെ വീടിന്റെ അടുത്തുള്ള തൊടിയിൽ നിന്നാണ് ചേട്ടൻമാരുടെ കളി കാണുന്നത്..ഇടയ്ക്കിടെ ഉണ്ടാകുന്ന അവരുടെ കൂവലും കയ്യടിയും ബഹളവും ചിലപ്പോൾ ഇവിടെ വരെ കേൾക്കാം.

രാവിലെ ചായ കുടിച്ചു കഴിയുമ്പോളേക്കും റോസു വരും. അപ്പോഴേക്കും പാറുവിന്റെ അമ്മയും അച്ഛനും പണിക്ക് പോകും പിന്നെ ഹരിക്കുട്ടനേം കൊണ്ട് പാറുവും വരും.ഉച്ചക്ക് അവരുടെ അമ്മ വന്നു വിളിക്കുമ്പോൾ പോയി ഭക്ഷണം കഴിച്ചിട്ട് വീണ്ടും വരും.
ആമിനെയെ അവിടെ പോയി വിളിച്ചാൽ മാത്രേ അവളുടെ ഉമ്മ അവളെ കളിക്കാൻ വിടുകയുള്ളു..

അഞ്ചു മണി കഴിയുമ്പോളേക്കും പാറുവിന്റെ അമ്മയും അച്ഛനും വരുമ്പോൾ അവരെ വിളിച്ചു കൊണ്ട് പോകുകയാണ് പതിവ് കുഞ്ഞാമിനയും അവരുടെ ഒപ്പം പോകും. പാറുവിന്റെ വീടിന്റെ അടുത്താണ് കുഞ്ഞാമിനയുടെ വീട്. റോസു കുറച്ചു സമയം കൂടി കഴിഞ്ഞു അവളുടെ അമ്മ വിളിച്ചാൽ മാത്രേ പോകു. റോസു ന്റെ വീട് ചാരുമോൾടെ വീടിനടുത്താണ്.

കൂടുതൽ സമയവും ചാരുമോൾടെ വീട്ടു മുറ്റതാണ് എല്ലാരുടേം കളി. കളം വരച്ചു കളിയും, കല്ല് കളിയും, കണ്ണ് കെട്ടി കളിയും എല്ലാം ഇവിടെ ആണ്.തൊടിയിൽ അച്ഛൻ കെട്ടിത്തന്ന മാവിലെ ഊഞ്ഞാലിൽ പോയിരുന്നു ഓരോരുത്തരും മാറി മാറി ആടും. മുറ്റത്തെ കല്ല് കെട്ടി തിരിച്ച പൂന്തോട്ടത്തിൽ വരുന്ന പൂമ്പാറ്റയെയും തുമ്പിയെയും പൂവിൽ വന്നിരിക്കുമ്പോൾ പിടിക്കും പിന്നെ പറത്തി വിട്ടു പുറകെ ഓടും, മുറ്റത്തെ കുഞ്ഞു കുഴികളിലെ കുഴിയാനകളെ നൂലിട്ടു പിടിക്കും.. അങ്ങനെ അങ്ങനെ...

മാവും ജാതിയും തേക്കും അടക്കാമരവും നിറഞ്ഞ തൊടിയിൽ അമ്മ കാണാതെ ജാതിക്കയും, കണ്ണിമാങ്ങയും തല്ലി കൊഴിച്ചെടുത്തു മാറി മാറി കടിച്ചു തിന്നും.ചേച്ചിമാരുടെ കൂടെ ഹരിക്കുട്ടനും എല്ലായിടത്തും അവരുടെ കൂടെ ഓടി നടക്കും. കണ്ണി മാങ്ങയും, ജാതിക്കയും ഒരിറ്റു കൂടുതൽ അവർ ഹരികുട്ടന് കൊടുക്കും.. പാറുവിന്റെ പിന്നാലെ നടക്കലാണ് അവൻ എപ്പോഴും.

ഇന്നലെ എന്താണ് സംഭവിച്ചത്??

കുഞ്ഞാമിനയെ വിളിച്ചുകൊണ്ടു വരാൻ റോസു വിനോപ്പം പോയിട്ട് ആമിന മുടികെട്ടി തട്ടമിട്ടു വരുന്നത് വരെ അവളുടെ ചേട്ടന്റെ വീട്ടു മുറ്റത്തിനരികിലെ ചെറിയ സിമന്റ്‌ ടാങ്ക് ലെ ചെറിയ മീനുകൾ ഓടി നടക്കുന്നത് കണ്ടു നിന്നു. പാടത്തു കളിക്കാർ ആരും വന്നിട്ടില്ല ഒച്ചയും ബഹളവും ഒന്നുമില്ല. കാക്കയും കുരുവിയും കരയുന്ന ഒച്ച മാത്രമേ കേൾക്കുന്നുള്ളു. തിരിച്ചു പോരുമ്പോൾ പാറുവും, ഹരിക്കുട്ടനും കൂടെ വന്നു.

വീട് എത്തിയപ്പോൾ മുറ്റത്തെ പനിനീർ പൂവിലും, ബന്ധി ചെടിയിലും, ഇഷ്ടം പോലെ പൂമ്പാറ്റ കളെയും തുമ്പികളെയും കണ്ടു. ചുവപ്പും, മഞ്ഞയും ചിറകുള്ള തുമ്പികൾ.. അവർ കാറ്റിൽ പാറി നടക്കുന്നത് കാണാൻ തന്നെ എന്ത് രസം..!!

പിന്നെ കളം വരച്ചും, കണ്ണ് കെട്ടിയും ഓടിച്ചാടി നടന്നു തൊടിയിൽ. പാറുവിന്റെ അമ്മ അമ്മിണിയമ്മ വിളിച്ചപ്പോൾ അമ്മ അവർ കഴിചെന്ന് പറഞ്ഞു തിരിച്ചു അയച്ചു. റോസുവും, കുഞ്ഞാമിനയും, പാറുവും, എല്ലാരും ഇവിടെന്നാണ് ഇന്നലെ ചോറ് കഴിച്ചത്.
അമ്മിണിയമ്മ ഉച്ചക്ക് വരാൻ താമസിച്ചാൽ പാറുവും, ഹരികുട്ടനും ചാരുമോൾടെ വീട്ടിൽ നിന്നാണ് ചോറുണ്ണുന്നത്.


അങ്ങനെ കഴിച്ചു കഴിഞ്ഞു
മുറ്റത്തു കല്ല് കളിക്കുന്നതിനിടയിൽ പാറി പാറി വന്ന ഒരു ചിത്ര ശലഭം പാറുവിന്റേം കുഞ്ഞാമിനേടേം തലയ്ക്കു മീതെ വട്ടമിട്ടപ്പോൾ പിറകെ ഓടിയതായിരുന്നു ചാരുമോൾ.ആ ഓട്ടത്തിനിടയിൽ ആണ് മുറ്റത്ത് ആ വീഴ്ച. കയ്യിലേക്ക് എവിടെന്നോ വന്നു വീണ പുഴുവിനെ കണ്ടതും കാലിലെ വേദനയും കൂടി ആയപ്പോൾ ഒറ്റ കരച്ചിൽ ആയിരുന്നു. അത് കേട്ടു ഓടിവന്ന അമ്മ എടുത്ത് കൊണ്ട് ഇറയത്തു ഇരുത്തി മുറിവ് നോക്കി മരുന്ന് വച്ചപ്പോൾ ആണ് കരച്ചിൽ നിർത്തിയത്.അതിനിടയിൽ ആ പുഴു എവിടെയോ പോയി,അതിനെ നോക്കിയിട്ട് പിന്നെ കണ്ടില്ല. ചാരുമോളുടെ കരച്ചിൽ കണ്ടു ഹരികുട്ടനും ഒപ്പം കരഞ്ഞു. പാറുവും ആമിനയും റോസുവും അവന്റെ കരച്ചിൽ നിർത്താൻ പാട് പെട്ടു. അമ്മ കൊണ്ട് കൊടുത്ത ബിസ്ക്കറ്റ് വാങ്ങിയപ്പോൾ ആണ് അവൻ കരച്ചിൽ നിർത്തിയത്.. എല്ലാരും ബിസ്ക്കറ്റ് കഴിച്ചു അവിടെ ചുറ്റും കൂടി നിന്നു ചാരുവിന്റെ മുറിവ് അമ്മ കെട്ടി വക്കുന്നതും നോക്കി നിന്നു..

എല്ലാരും വട്ടം കൂടി ഇറയത്തു ഇരുന്നു വീണ്ടും കഥ പറച്ചിൽ ആയി.ചാരുമോൾ പുഴു കയ്യിൽ വീണ കാര്യം പറഞ്ഞു കൈ കാണിച്ചു കൊടുത്തപ്പോൾ ആണ് അങ്ങനെയൊരു പുഴുവിന്റെ കാര്യം എല്ലാരും അറിഞ്ഞത്.അതിനെ ആരും കണ്ടതുമില്ല. പിന്നെ പാറുവും, റോസുവും, കുഞ്ഞാമിനയും മുറ്റത്തു മുൻപ് വീണതും, വീട്ടിലെ അടുക്കളയിൽ വച്ചിരിക്കുന്ന പാത്രം രാവിലെ എടുക്കുമ്പോൾ ഓടിമറയുന്ന പാറ്റയെ കണ്ടു പേടിച്ച കാര്യം പാറുവും,വൈകിട്ട് മുറ്റമടിക്കുന്നതിനിടയിൽ ഉമ്മ കയ്യാല തലപ്പിനിടയിൽ ഒരു പാമ്പിനെ കണ്ടതിന് ശേഷം അവിടേക്ക് പോകാൻ പേടിയായ കാര്യം കുഞ്ഞാമിനയും,എട്ടുകാലി വയറിനടിയിൽ കുഞ്ഞുങ്ങളും ആയി ഭിത്തിയിൽ ഓടി പോകുന്നതും എട്ടുകാലികുഞ്ഞുങ്ങൾ ആ അമ്മ എട്ടുകാലിയെ മുട്ടക്കകത് നിന്ന് വരുമ്പോൾ തിന്നുമെന്നു അമ്മ പറഞ്ഞത് റോസുവും അവരോട് പറഞ്ഞു. അത് വിശ്വസിക്കാനാവാതെ ചാരുവും, പാറുവും, കുഞ്ഞാമിനയും അത് കേട്ടു മുഖം കറുപ്പിച്ചിരുന്നു. ചാരുവിനു പുഴുവിനെയും, പാറുവിനു പാറ്റയെയെയും, കുഞ്ഞാമിനക്ക് പാമ്പിനെയും, റോസുവിന് എട്ടുകാലിയും ആണ് ഏറ്റവും പേടിയുള്ള കാര്യങ്ങൾ. എല്ലാവർക്കും തുമ്പിയെയും പൂമ്പാറ്റയെയും ആണ് ഇഷ്ടം.ഹരികുട്ടൻ ചേച്ചിമാരുടെ കഥകൾ കേട്ടു ബിസ്കറ്റ് കടിച്ചു കൊണ്ട് പാറുവിന്റെ അരികിൽ കാല് നീട്ടി ഇരുന്നു.


ചാരുമോൾടെ കയ്യിൽ വന്നിരുന്ന പുഴു അവിടെ ഉണ്ടോ എന്ന് നോക്കാൻ ചാരുമോൾ വീണ സ്ഥലത്ത് വെറുതെ പോയി നോക്കിയപ്പോൾ ആണ് കുഞ്ഞാമിന അത് കണ്ടത്
ചാരുമോൾ വീണതിന്റെ തൊട്ടു അരികിൽ, പേര മരത്തിന്റെ ചോട്ടിൽ പടർന്നു നിൽക്കുന്ന ആ വള്ളിചെടിയിലെ ഒരു ഇലയുടെ അടിയിൽ ഒരു ഉരുണ്ട ഇളം മഞ്ഞ നിറത്തിൽ കൂട് പോലെ എന്തോ തൂങ്ങി കിടക്കുന്നു.അത് എല്ലാരേം വിളിച്ചു കാണിച്ചു കൊടുത്തു കുഞ്ഞാമിന. റോസു അതിനടുത്തേക് പോയില്ല. ഹരിക്കുട്ടൻ പോയി അത് തൊട്ട് നോക്കിയപ്പോൾ പാറു അവന്റെ കൈ തട്ടി മാറ്റി കണ്ണുരുട്ടി. ഒരു പക്ഷെ ആ പുഴുവിന്റെ കൂട് ആയിരിക്കും അത്.വേറെയും കാണും പുഴുക്കൾ. അതിൽ ആയിരിക്കും അവറ്റകൾ താമസിക്കുന്നത്.


എല്ലാരും അത് നോക്കി നിക്കുമ്പോളേക്കും അമ്മിണിയമ്മ വന്നു പാറുവിനേം ഹരിക്കുട്ടനേം വിളിച്ചു കൊണ്ട് പോകാൻ.. വീട്ടിൽ വന്നു അമ്മയുമായി അവരെന്തോ സംസാരിച്ചിരുന്നു. പിന്നെ പാറുവും ഹരിക്കുട്ടനും, കുഞ്ഞാമിനയും പോയി.

കുറച്ചു നേരം കഴിഞ്ഞപ്പോളേക്കും റോസുവിന്റെ അമ്മ വിളിച്ചു.. അവളും പോയി. വൈകിട്ട് കുളിക്കാൻ നേരം മുറിവിൽ നല്ല നീറ്റൽ ഉണ്ടായിരുന്നു.. അമ്മ വീണ്ടും മരുന്ന് വച്ചു കെട്ടി മുറിവ്.


രാവിലെ എഴുന്നേറ്റു ചായ കുടിക്കുന്നതിനിടയിൽ ഇറയത്തു നിന്ന് ചാരുമോൾ ഇതുവരെ പൂവുണ്ടായി കണ്ടിട്ടില്ലാത്ത ആ ചെടിയിലേക്ക് നോക്കി.അച്ഛൻ കൊണ്ട് നട്ടു പിടിപ്പിച്ച ആ ചെടി എന്തോ മരുന്ന് ചെടി ആണത്രേ..!! അതിൽ ഇടക്ക് കുറെ കായ്കളും ഉണ്ടായി കിടക്കുന്ന കാണാം പക്ഷെ അത് കഴിക്കാൻ ഒന്നും കൊള്ളില്ല.അതിനു മുൻപിൽ കൂടി ഇനി എങ്ങനെ ഓടി കളിക്കും? മരത്തിൽ ചുറ്റി മുറ്റത്തേക് ചാഞ്ഞു നിൽക്കുന്ന അതിന്റെ വള്ളി പടർപ്പുകളിൽ എല്ലാം ഇലകളും ചെറിയ കായ്കളും ഉണ്ട്. അതിൽ എല്ലാം ഈ പുഴുക്കൾ കാണുമല്ലോ??

എന്തായാലും ഇന്ന് അതിനെ എല്ലാം ശെരിയാക്കണം..ആ കൂട്ടിൽ നിന്നു ഇറങ്ങും മുൻപ് അവറ്റകളെ നശിപ്പിക്കണം.. കാക്കയും കുരുവിയും അണ്ണാനെയും പോലെ രാവിലെ ആകുമ്പോൾ വിശന്നു കൂട്ടിൽ നിന്നും തീറ്റ തേടി ഇറങ്ങും. അതിനു മുമ്പ് പുഴുകൂട് തല്ലി കൊഴിക്കണം.

മാവിൽ ചാരി വച്ചിരിക്കുന്ന വടിയാണ് അതിനെ കൊല്ലാൻ പറ്റിയത് അതാകുമ്പോൾ ദൂരെ നിന്നാൽ മതിയല്ലോ?പക്ഷെ അത് ഒറ്റക് എടുക്കാൻ വയ്യല്ലോ..


എന്തായാലും റോസുവും, പാറുവും, കുഞ്ഞാമിനയും വേഗം വന്നിരുന്നെങ്കിൽ...


മുറ്റത്തു ഇറങ്ങി ആ ചെടിയിലേക് നോക്കി നിന്ന ചാരുമോൾടെ പുറകിൽ വന്നു റോസു കൈ കൊട്ടി. പേടിച്ചെങ്കിലും ചാരുമോൾ ഞെട്ടി തിരിഞ്ഞു റോസുവിന്റെ കൈയിൽ പതിയെ നുള്ളി.


പാറുവും, കുഞ്ഞാമിനയും, റോസുവും കൂടി ചെടിയുടെ ചോട്ടിൽ ചുറ്റും നിന്നു. ഇന്നലെ പുഴുകൂട് കണ്ട ഇല കുഞ്ഞാമിന ചൂണ്ടി കാണിച്ചു.
അതിന്റെ അടിയിൽ പക്ഷെ ആ കൂട് കാണാനില്ല.. എല്ലാവരും കൂടി എല്ലാ ഇലയിലും മാറി മാറി നോക്കി.. പക്ഷെ അവിടെയെങ്ങും ആ പുഴുകൂട് കാണാനില്ല.. എവിടെ പോയി!!!

എല്ലാവരും ചുറ്റും കൂടി നില്ക്കുന്ന കണ്ട് വീടിനു പുറകിൽ മുറ്റമടിച്ചു കൊണ്ടിരുന്ന ചാരുമോൾടെ അമ്മ വിളിച്ചു ചോദിച്ചു "എന്താ എല്ലാരും അവിടെ നോക്കുന്നത്"??

"ഇന്നലെ ചാരുമോൾടെ കയ്യിൽ വന്നിരുന്ന പുഴുവിന്റെ കൂട് ഇന്നവിടെ കാണാനില്ല".

"പുഴുവിന്റെ കൂടോ"?? അമ്മ പിന്നെയും മുറ്റമടിക്കാൻ തുടങ്ങി.
"ഇലയുടെ അടിയിൽ ഒട്ടിച്ചുവച്ച ഒരു നൂലിന്റെ അറ്റത്തു ഒരു ഉരുണ്ട മുട്ടപോലെ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു".കുഞ്ഞാമിന ഇന്നലെ കണ്ട കാര്യം പറഞ്ഞു കേൾപ്പിച്ചു.

അമ്മ അവരോട് ചോദിച്ചു "നിങ്ങൾ അത് നോക്കുന്നത് എന്തിനാ ഇപ്പോൾ"??

"അതിന്റെ കൂട് നശിപ്പിച്ചാൽ ആ പുഴുക്കൾ എല്ലാം ചത്തു പൊയ്ക്കോളും. ഞങ്ങള്ക്ക് അവടെ കളിക്കാൻ ഉള്ളതല്ലേ??" ചാരുമോൾ പറഞ്ഞു..

"അത് പോലെ ഇനി കൂടു കണ്ടാൽ എന്നോട് പറയണം. നിങ്ങൾ ആ കൂടോ ഇലയോ അനക്കാൻ പോലും പോകരുത് കെട്ടോ..?

"പുഴുക്കൾ ആ കൂട്ടിൽ അല്ലേ താമസിക്കുന്നത് ??" പാറുവിനു സംശയം

"ഇനി അത്പോലെ കൂട് കണ്ടാൽ എന്നോട് പറഞ്ഞാൽ മതി.. അപ്പോൾ ബാക്കി പറഞ്ഞു തരാം.." അമ്മ പറഞ്ഞു.

വീണ്ടും അവർ ചെടിയുടെ ഇലകൾ മാറി മാറി നോക്കി..ആ പുഴുവിനെ ആരു ഇഷ്ടപെടാനാ?? "അയ്യേ" എന്ന് റോസുവും ചാരുവും ഒരുമിച്ച് പറഞ്ഞു.

"ഇതെന്ത് ചെടിയാണമ്മേ? പൂവൊന്നും ഉണ്ടായിട്ടില്ലല്ലോ ഇതുവരെ ഇതിൽ ?" ചാരുമോൾ ചോദിച്ചു..

മുറ്റമടിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു.. "അതെന്തോ ഔഷധ ചെടിയാണ് ഗരുഡക്കൊടിയെന്നോ മറ്റോ അച്ഛൻ പറയുന്ന കേട്ടു."

അവർ പിന്നെ ആ ചെടി വിട്ടിട്ടു അടുത്തുള്ള ചെമ്പരത്തി ചെടിയുടെ ഇലയിലെല്ലാം മാറി മാറി ആ കൂടും പുഴുവിനെയും നോക്കി പൂന്തോട്ടത്തിൽ മറ്റു തുമ്പികൾക്കും പൂമ്പാറ്റകൾക്കും ഒപ്പം പാറി നടന്നു.. അപ്പോളും അവരുടെ കുഞ്ഞു മനസിൽ അത് ആരുടെ കൂട് ആണെന്നും എങ്ങോട്ടാണ് പുഴു കൂടുമായിട്ട് പോയത് എന്നും ആയി അവരുടെ ആലോചന. അത് പോലെ കൂടുകൾ വേറെ ചെടികളിൽ ഉണ്ടാകുമെങ്കിലോ??

പനിനീർ ചെടിയിലും, മുല്ലയിലും, ചെത്തിയിലും, ചെമ്പരത്തിയിലും, എല്ലാത്തിലും ഓടി നടന്നു നോക്കി മടുത്തപ്പോൾ തിരിച്ചു വന്നു എല്ലാരും തിരികെ വന്നു വീടിന്റെ തിണ്ണയിൽ ഇരുന്നു. ഹരികുട്ടൻ മുറ്റത്തു കുഴിയാനകുഴികളിൽ കമ്പ് വച്ചു കുത്തിയും മണ്ണിൽ കളിച്ചും മുറ്റത്തു കൂടി നടന്നു.


കുറച്ചു അപ്പുറത് മാറി തൊടിയുടെ അതിർത്തിയിലായി ഒഴുകുന്ന ചെറിയ കൈ തോട്ടിൽ നിറയെ മീനുകൾ ഉണ്ട്.. റോസുവിന്റെ ചേട്ടനും കുഞ്ഞാമിനയുടെ ചേട്ടനും കൂടി മുൻപ് അവ്ടെന്നു പരൽ മീനുകളെ പിടിച്ചു എല്ലാർക്കും തന്നിരുന്നു.2 മീനിനെ ചെമ്പിലത്താളിൽ വെള്ളം നിറച്ച് അതിൽ ആണ് കൊണ്ടുവന്നത്. കുപ്പിയിൽ വെള്ളം നിറച്ചു ഇട്ടെങ്കിലും എല്ലാം പിന്നെ ചത്തു പോയി.
അവിടെക് പോയാലോ എന്നായി റോസു.
അമ്മ പശുവിനു പുല്ലുമുറിക്കാൻ പോയത് അറിഞ്ഞ ഉടനെ ചാരുമോളും അത് സമ്മതിച്ചു.
ഹരിക്കുട്ടനെയും വിളിച്ചു പാറുവും കുഞ്ഞാമിനയും, ചാരുവും പാട്ടു പാടിയും കൈ കൊട്ടിയും മീനെ കാണാൻ നടന്നു.


മഞ്ഞയും വെള്ളയും ഇടകലർന്ന സുന്ദരി മീനുകളും, വെള്ളത്തിനു മീനെ പാഞ്ഞു നടക്കുന്ന പരൽ മീനുകളും, തലയിൽ വെള്ളികല്ലുള്ള വെള്ളത്തിനു മീതെ എപ്പോഴും കാണുന്ന മീനും, എല്ലാം നടപ്പുണ്ട്. ഹരിക്കുട്ടൻ ഒരു കല്ലെടുത്തു എറിഞ്ഞു വെള്ളത്തിലേക് എല്ലാ മീനും ഓടി പോയി..തോട് അരികിൽ നിന്ന ചെറുപുല്ലു പറിച്ചു തൊട്ടിലേക് ഇട്ടു ഓരോരുത്തരും വെള്ളത്തിൽ അത് വീഴുമ്പോളേക്കും ചിലമീനുകൾ അത് കണ്ടു ഓടി വന്നു..

ഇങ്ങോട്ട്‌ വന്നു എന്നറിഞ്ഞാൽ അമ്മ വഴക്ക് പറയുമല്ലോ എന്നോർത്തപ്പോൾ അപ്പോൾ തന്നെ തിരിച്ചു വീട്ടിലേക്കു വന്നു കണ്ണ് പൊത്തി കളിയിലും, കല്ല് കളികളിലും ആയി മുറ്റത്തു ഓടി ചാടി നടന്നു വൈകുന്നേരം വരെ.

പതിവ് പോലെ പാറുവിനേം, ഹരിക്കുട്ടനേം, അവരുടെ അമ്മ വന്നു കൊണ്ട് പോയി.. കുഞ്ഞാമിനയെ വിളിച്ചു കൊണ്ട് പോകാൻ അവളുടെ ചേട്ടൻ നേരത്തെ വന്നത് കൊണ്ട് ആമിന നേരത്തെ പോയി. അവരെല്ലാം പോയി കഴിഞ്ഞു റോസുവും അവളുടെ വീട്ടിലേക് പോയി.


പുഴുവിനെ കണ്ടത് മുതൽ ചാരുവിനു അതിന്റെ ചിന്തകൾ ആണ്. അത് എവിടേക് പോയി എന്നാണ് ആലോചന.. അത് ആ കൂട്ടിൽ ആണോ താമസം.. പക്ഷെ ഒരു രാത്രികൊണ്ട് കൂട് എടുത്ത് കൊണ്ട് എങ്ങോട്ട് ആണ് അത് പോയത്?? മുറിവിലെ വേദന ഇപ്പോൾ കുറവുണ്ട്. രാവിലെ ചാരുമോൾ എഴുന്നേറ്റു ആ ചെടിയുടെ അടുത്ത് പോയി വീണ്ടും അതിന്റെ ചുറ്റിലും നടന്നു ഇലകളിലൂടെ കണ്ണോടിച്ചു..

ഇന്നലെ നോക്കിയിട്ട് കാണാതിരുന്ന ആ പുഴുകൂട് ഇവിടെ ഒരു ഇലയുടെ അടിയിൽ കിടപ്പുണ്ട്.. അത് കണ്ടപ്പോൾ തന്നെ ചാരുവിനു മേലാകെ ഒരു വിറയൽ അനുഭവപ്പെട്ടു പുഴു പോയിട്ടില്ല.. അവൾ അവ്ടെന്നു ഓടി വീട്ടിൽ കയറി..നേരെ അടുക്കളയിൽ ചെന്ന് അമ്മയോട് പറഞ്ഞു..


അമ്മ അവൾക് ചായ എടുത്ത് ചാരുവിനോപ്പം ഇറയത്തു വന്നു. അവളെ അവിടെ ഇരുത്തി ചായ കൊടുത്തിട്ട് മുറ്റത്തിറങ്ങി ചെടിയിൽ ചുറ്റും നടന്നു നോക്കി. തിരിച്ചു വന്നു അവളോട് പറഞ്ഞു "അതിനെ നിങ്ങൾ ഒന്നും ചെയ്യരുത് കെട്ടോ.
അത് നിങ്ങൾ കരുതുന്ന പോലെ പുഴുകൂട് തന്നെ പക്ഷെ സാധാരണ പുഴുവല്ല അതിനകത്തു.. അതിനകത്തു ഇവിടെ നമ്മൾ കാണാറുള്ള പൂമ്പാറ്റയില്ലേ..? അതിന്റെ കുഞ്ഞു ആണ് ആ കൂട്ടിൽ.. ആ ചെടിയിൽ വേറെയും കുറെ പുഴുക്കളും കുഞ്ഞു കൂടുകളും ഉണ്ട്. അതിനെയൊന്നും ചെയ്യരുത്. ആ പുഴുക്കൾ വലുതായിട്ട് ആണ് നിങ്ങൾ ഇവിടെ കാണാറില്ലേ ആ പൂമ്പാറ്റ ആകുന്നത്.."

"പൂമ്പാറ്റ യോ!!!? അതിനു അത് പുഴുക്കൾ അല്ലേ!! ചിറക് ഒന്നുമില്ലല്ലോ!!??

"നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഇന്നുമുതൽ ആ കൂട്ടിൽ നിന്നു ആ പുഴു പൂമ്പാറ്റ ആകുന്നത് എങ്ങനെ എന്ന് നോക്കി കണ്ടോളു.. അതിൽ തൊടരുത്.. മാറി നിന്നു നോക്കി കണ്ടോ കെട്ടോ.." അമ്മ പറഞ്ഞിട്ട് അകത്തേക്കു പോയി.

റോസുവിനോടും, പാറുവിനോടും, കുഞ്ഞാമിനയോടും ഈ കാര്യംപറയാൻ ചാരുവിനു വല്ലാത്ത തുടുക്കമായി.. മുറ്റത്തു നിന്നു ആ ചെടിയിലേക് നോക്കി വിശ്വസിക്കാനാവാതെ നിന്നു ചാരുമോൾ . ശെരിയാണ് മുകളിലെ ഇലകളിൽ അന്ന് കയ്യിൽ വന്നിരുന്ന പോലെ കറുപ്പും മേലാകെ ചുവന്ന കുറെ ചെറു കൊമ്പുകളും നടുവിന് കുറുകെ വെളുത്ത വരയും ഉള്ള രണ്ടോ മൂന്നോ പുഴുക്കൾ ഇരുന്നു ഇല കഴിക്കുന്നുണ്ട്.. താഴെയുള്ള ഇലകളിൽ രണ്ട് മൂന്നു ഇളം മഞ്ഞകളറുള്ള കൂടുകളും തൂങ്ങി കിടപ്പുണ്ട്.

അവരുടെ കൂട് ആയിരിക്കുമോ അത്.?? അതോ ആ കൂട്ടിലെല്ലാം വേറെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കുമോ?? അവർ എങ്കിൽ മറ്റുള്ളവരെ പോലെ ഇല തിന്നാൻ ഇറങ്ങി വരാത്തത് എന്താണ്?? ചാരു ഇങ്ങനെ ആലോചിച്ചു നിക്കുമ്പോളേക്കും റോസു വന്നു.. ചാരുവിന്റെ വീടിന്റെ പടിക്കൽ വരെ പാറുവിനേം, ഹരികുട്ടനേം കൊണ്ട് വിട്ടിട്ട് അവരുടെ അമ്മ പണിക് പോയി..കുഞ്ഞാമിനയെ അവളുടെ ചേട്ടൻ ഇവിടെ കൊണ്ടാക്കിയിട്ട് എങ്ങോട്ടോ പോയി..

പുഴുക്കളെ ചൂണ്ടി കാണിച്ചു കൊണ്ട് അമ്മ പറഞ്ഞത് ചാരുമോൾ എല്ലാരേം പറഞ്ഞു കേൾപ്പിച്ചു.
ചാരു പറഞ്ഞത് വിശ്വസിക്കാനാവാതെ റോസുവും, പാറുവും, കുഞ്ഞാമിനയും ആ പുഴുക്കളെ നോക്കി ആ ചെടിയുടെ ചോട്ടിൽ കുറെ നേരം നിന്നു.

ഹരിക്കുട്ടൻ മാത്രം മണ്ണിൽ കോൽകൊണ്ട് കളം വരച്ചും, അട്ടയെ കോൽകൊണ്ട് തട്ടിയും മുറ്റത്തു കൂടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

എല്ലാ ദിവസവും രാവിലെ അവരെല്ലാം കൂടി ആ ചെടിയുടെ ചോട്ടിൽ വന്നു നിന്നു നോക്കും. ഓരോ ദിവസം കഴിയുന്തോറും ചെടിയിലെ ഇലകൾ കഴിച്ചു പുഴുക്കൾ വലുതായി വന്നു കൊണ്ടിരിക്കുന്നുണ്ട്..ചാഞ്ഞും ചരിഞ്ഞും അവറ്റകൾ ഇലകൾ കഴിച്ചു തീർക്കുന്നു..

ഇടക്ക് മുറ്റത്തു കളിക്കുന്നതിനിടയിൽ ഇപ്പോൾ ഓരോ പൂമ്പാറ്റകളെയും എല്ലാരും മാറി മാറി പിടിക്കും അതിനെ ആകെ പരിശോധിച്ച ശേഷം പറത്തി വിടും. ഇതാണ് അവരുടെ പ്രധാന പരിപാടി ഇപ്പോൾ. ഇടക്ക് ഒരു സുന്ദരി പൂമ്പാറ്റയെ കുഞ്ഞാമിന മുല്ലയിൽ നിന്നു പിടിച്ചു കൊണ്ട് വന്നു എല്ലാരേം കാണിച്ചു.. എല്ലാരും കൂടി കുഞ്ഞാമിനയുടെ ചുറ്റും നിന്നു .. നീണ്ട തുമ്പിക്കൈ പോലെ അറ്റം ചുരുണ്ടിരിക്കുന്ന കറുത്ത രണ്ട് കൊമ്പ്കൾ.
"അതിലൂടെ അവർ തേൻ കുടിക്കുന്നത്" ചാരു പറഞ്ഞു. അമ്മ പറഞ്ഞു കൊടുത്തതാണ്.
മേലാകെ ചുവപ്പു കളർ.. ചിറകുകൾ ആമിന വിടർത്തി കാണിച്ചു എല്ലാരേം. ആകെ നാലു ചിറകുകൾ രണ്ട് വശങ്ങളിലും രണ്ട് ഭാഗങ്ങൾ വച്ചാണ് ഉള്ളത്. മുകളിലെ ഭാഗങ്ങളിൽ കറുപ്പിനുള്ളിലൂടെ വെള്ളനിറത്തിലുള്ള വരകൾ താഴെയുള്ള ഭാഗങ്ങളിൽ കറുപ്പിൽ ചുവന്ന കുറെ പൊട്ടുകൾ മാത്രമല്ല ആ ഭാഗങ്ങളുടെ അടിയിൽ വാലുപോലെ രണ്ട് ചെറിയ ഭാഗങ്ങൾ നീണ്ടിരിക്കുന്നുമുണ്ട്. ചിറകിന്റെ താഴെ ഭാഗത്തു കൂടി ചെറിയ മഞ്ഞനിറത്തിലുള്ള ഒരു അടയാളവും ഉണ്ട്..
"കാണാൻ നല്ല രസമുണ്ട് അല്ലേ" റോസു പറഞ്ഞു


എല്ലാരും തലകുലുക്കി സമ്മതിച്ചു. അതിനെ പറത്തി വിട്ടിട്ടു അവർ വീണ്ടും കളികളിൽ മുഴുകി.


ഒരു ദിവസം രാവിലെ എല്ലാരും വന്നു നോക്കിയപ്പോൾ താഴെ ഇലയുടെ അടിയിൽ അവർ എന്നും നോക്കി നിന്നിരുന്ന രണ്ട് കൂടുകൾ അവിടെ കാണാനില്ല.. അവർ ചുറ്റിലും ചെടിയുടെ ചോട്ടിലും നോക്കിയെങ്കിലും കാണാനില്ല.. പുഴുക്കളെയും കാണാനില്ലാതായിരിക്കുന്നു.. അവർക്ക് ആകെ വിഷമമായി.. അമ്മ പറഞ്ഞപോലെ അത് പൂമ്പാറ്റ അല്ലായിരിക്കുമോ? ചുറ്റിലും വീണ്ടും നോക്കിയപ്പോൾ കുഞ്ഞാമിന തന്നെ നേരത്തെ കണ്ടതിന്റെ താഴത്തെ ഭാഗത്തുള്ള
ഇലയുടെ അടിയിൽ രണ്ട് കുഞ്ഞു കൂടുകൾ കണ്ട് പിടിച്ചു. നേരത്തെകണ്ടത് പോലെ ഇളമഞ്ഞ നിറമാണ് അതിനും... മുൻപു ഉണ്ടായിരുന്ന കൂടുകൾ ഇപ്പോൾ വീണ്ടും കാണാനില്ലതായിരിക്കുന്നു പകരം പുതിയ രണ്ട് കൂടുകൾ.

ആകെ വിഷമത്തിലായി എല്ലാവരും.. അതൊന്നും പൂമ്പാറ്റ അല്ലെന്നു അവർക്ക് തോന്നിതുടങ്ങി.അവർക്കു അതിനെ കാണുന്നതേ ഇഷ്ടമില്ലാത്ത കാര്യമായി മാറിക്കൊണ്ടിരുന്നു.
അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു സാരമില്ല ഇപ്പോൾ രണ്ട് എണ്ണമുണ്ടല്ലോ അതിനെ നിങ്ങൾ നോക്കിക്കോളാൻ പറഞ്ഞു.


എല്ലാ ദിവസവും ആ കൂടിനെ നോക്കിയിട്ടും ഒരു മാറ്റവും അതിനു ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചാരുമോൾ അല്ലാതെ മറ്റാരും ഇപ്പോൾ അതിനെപ്പറ്റി ആലോചിക്കാറ് പോലുമില്ല. എല്ലാ ദിവസവും ചാരുമോൾ വന്നു നോക്കും. ഒരു ദിവസം രാവിലെ നോക്കിയപ്പോൾ ഇന്നലെ കണ്ടതിൽ നിന്നു ആ കൂടിന്റെ കളരിനൊരു വ്യത്യാസം ഉണ്ടെന്നു ചാരുമോൾക്ക് മനസിലായി.അന്ന് ചാരു കൂട്ടുകാരികൾ വന്നപ്പോൾ തന്നെ അവരെ കൂട്ടി ചെടിയുടെ അടുത്തേക് വന്നു..

അവരെ കാണിച്ചു കൊടുത്തപ്പോൾ അതിന്റെ കളർ രാവിലെ ഉള്ളതിനേക്കാൾ മാറ്റം വന്നിട്ടുണ്ട്. അതിനു ഇളം മഞ്ഞ നിറം മാറി കറുപ്പ് കളർ ആയിട്ടുണ്ട്. ഉരുണ്ടിരുന്ന രൂപത്തിൽ നിന്നും ശംഖ്‌ രൂപത്തിൽ അത് പതിയെ പതിയെ മാറി വരുന്നത് അവർ കണ്ടുനിന്നു.

എന്താണ് അതിനു സംഭവിക്കാൻ പോകുന്നത് എന്ന് കൗതുകത്തോടെ റോസുവും, ആമിനയും, പാറുവും, ചാരുവും നോക്കി നിന്നു.. എന്തോ ആ കൂടിന് സംഭവിക്കുന്നുണ്ട്.. ഹരികുട്ടൻ അപ്പോളും അതൊന്നും കണ്ട് നിൽക്കാതെ മുറ്റത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും കമ്പുമായി നടക്കുന്നുണ്ട്.


സാവധാനം ആ കൂടിന്റെ മുഴുവൻ ഭാഗവും കടുപ്പമുള്ള കറുപ്പ് കളർ ആയി മാറി.. ചെറുതായി അനക്കങ്ങൾ അതിനു സംഭവിക്കുന്നുണ്ട്..
"അത് അനങ്ങുന്നുണ്ട്" റോസു പറഞ്ഞു
എല്ലാരും തലകുലുക്കി.

ഇലയുടെ അടിയിൽ തൂങ്ങികിടക്കുന്ന ആ കൂടിന്റെ മുകളിലെ ഭാഗത്തു ചെറിയ എന്തോ വിള്ളൽ പോലെ ഉണ്ടായി.ആ ഒരു ഭാഗം മാത്രം കീറി എന്തോ പുറത്തേക് വരാൻ തുടങ്ങുന്നുണ്ട്. ആകെ വിറക്കുന്നുണ്ട് ആ കൂടാകെ.. എല്ലാരും അത് നോക്കി ആകാംക്ഷയോടെ ഒരു അക്ഷരം പോലും മിണ്ടാതെ നിശബ്ധമായി അത് തന്നെ നോക്കി നിൽക്കുവാണ്.

പതിയെ കീറിയ ഭാഗത്തു നിന്നും ഒരു ചുവപ്പും കറുപ്പും കലർന്ന എന്തോ പുറത്തേക് വരാൻ പോകുന്നുണ്ട്. പതിയെ അകന്നു അകന്നു വരുന്ന കൂടിന്റെ പുറത്തേക് രണ്ട് നീളമുള്ള നാരുപോലെ എന്തോ വന്നു. പതിയെ കുറച്ചു കൂടി കീറിയ ആ കൂടിന്റെ പുറത്തേക് രണ്ട് മൂന്നു കാലുകളും നിവർന്നു വരുന്നുണ്ട്.

കണ്ണും കാതും കൂർപ്പിച്ചു കണ്ടു നിൽക്കുന്ന അവരെ ആ കാഴ്ച അമ്പരപ്പിച്ചു.
ചുറ്റം പറക്കുന്ന കാക്കകളുടെ കരച്ചിലും, കുരിവികളുടെ കലപിലയും, കൊത്തി പെറുക്കി കൊത്തുകൂടുന്ന കോഴികളുടെ ഒച്ചകളും ഒന്നും അവരെ ആ കാഴ്ച്ചയിൽ നിന്നു പിന്തിരിപ്പിച്ചില്ല..അവർ അതൊന്നും അറിഞ്ഞതേയില്ല..

പതിയെ പുറത്തേക് വന്ന ആ കറുത്ത കാലുകളും, അറ്റം ചുരുണ്ട കറുത്ത തുമ്പിക്കൈകൾക്കും പുറമെ കറുപ്പിന് പുറമെ കടും ചുവപ്പ് കളറുള്ള ആ രൂപം വലിപ്പമില്ലാത്ത ചുരുണ്ടിരിക്കുന്ന ചിറകുകളുമായി മുഴുവനായി ഇലയിലേക് പറ്റിപിടിച്ചു ഇറങ്ങി വന്നു.

"പൂമ്പാറ്റ" എല്ലാരും ഒരുമിച്ചാണ് അത് പറഞ്ഞത്..
കോരി തരിച്ചു നിന്ന അവർ സന്തോഷം കൊണ്ട് തുള്ളി ചാടി..
കുഞ്ഞാമിന തുള്ളി ചാടുന്നതിനിടയിൽ പറഞ്ഞു "ഞാൻ പിടിച്ച ആ പൂമ്പാറ്റ.."

ചാരുമോൾ അമ്മയുടെ അടുത്തേക്കോടി. അമ്മയെ കെട്ടി പിടിച്ചു പറഞ്ഞു "ആ കൂട്ടിലെ പുഴു പൂമ്പാറ്റ ആയമ്മേ ഞങ്ങൾ കണ്ടു.." അമ്മ പറഞ്ഞു "അതിനെ നിങ്ങൾ അന്ന് തല്ലിക്കളഞ്ഞിരുന്നെങ്കിലോ?? ""
പുഴുവാണെന്നു കരുതി ഒന്നിനേം കൊല്ലാൻ നോക്കരുത് കെട്ടോ ഇനിയെങ്കിലും..ഇനി വളരാൻ പൂക്കളും, ചെടികളും ഒക്കെ വേണം അവർക്ക്, നിങ്ങൾ അവറ്റകളെ വെറുതെ പിടിച്ചു ഉപദ്രവിക്കരുത് കെട്ടോ മേലിൽ".

"ഇല്ലമ്മേ" ചാരു തിരിച്ചു അവരുടെ അടുത്തേക്കെത്തി.

അന്നത്തെ ദിവസം മുഴുവൻ അവർ ആ ചെടിയുടെ ചോട്ടിൽ നിന്നും മാറിയിട്ടില്ല...
ഹരികുട്ടനെ വിളിച്ചു പാറു പൂമ്പാറ്റയെ ചൂണ്ടി കാണിച്ചു കൊടുത്തു. പിന്നെ പാറി നടക്കുന്ന പൂമ്പാറ്റകൾക്കൊപ്പം തൊടിയിലെല്ലാം പാറി പറന്നു നടന്നു അവരും. പുഴുവിനോടുള്ള വെറുപ്പും ദേഷ്യവും ചാരുമോൾക്ക് മാറിയതിനോടൊപ്പം ഇപ്പോൾ പുഴുക്കളെ എവിടെ കണ്ടാലും അത് എതേലും ശലഭത്തിന്റെ കുഞ്ഞായിരിക്കുമോ എന്നുള്ള ചിന്ത മാത്രമാണ് മനസ്സിൽ..

മുട്ടയിൽ നിന്നു പുറത്ത് വന്നു ആ മുട്ടത്തോട് ആഹാരമാക്കുന്ന പുഴുവായി ആരംഭിക്കുന്ന ജീവിത ചക്രത്തിൽ ഇലകൾ ഭക്ഷണമാക്കി നീങ്ങുന്ന നാളുകളിൽ നിന്നു സന്യാസത്തിന്റെതിന് സമാനമായ അവസ്ഥാനന്തരത്തിലാണ് ചിത്ര ശലഭമായി അവർ പരിണമിക്കുന്നത്.

ഗരുഡക്കൊടിയിൽ മുട്ടയിട്ടു അതിന്റെ ഇല ഭക്ഷണമാക്കി പിന്നീട് ദിവസങ്ങളോളം ധ്യാനത്തിലിരുന്നു ശലഭമായി മാറിയ ആ കറുപ്പും ചുവപ്പും കലർന്ന ചിത്ര ശലഭമാണ് 'നാട്ടു റോസ്' എന്നറിയപെടുന്ന 'common rose' ശലഭങ്ങൾ..